അതിവേഗത്തില്‍ കാര്‍ ഓടിച്ചെത്തി മലയാളിയും, ഗര്‍ഭിണിയുമായ കെയര്‍ ഹോം ജീവനക്കാരിയെ ഇടിച്ചുതെറിപ്പിച്ച് വയറ്റിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടരുന്നു. 31-കാരിയായ രഞ്ചു ജോസഫിനാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞിനെ നഷ്ടമായത്. കാര്‍ ഇടിച്ചപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായ രഞ്ചു വായുവില്‍ ഉയര്‍ന്നുപൊങ്ങിയെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്.
ലങ്കാഷയര്‍ പ്രസ്റ്റണ് സമീപം ബാംബര്‍ ബ്രിഡ്ജ് ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം. രാത്രി ഷിഫ്റ്റിന് സഹജീവനക്കാര്‍ക്കൊപ്പം പോകുമ്പോഴായിരുന്നു അമിതവേഗത്തില്‍ പാഞ്ഞെത്തിയ ടൊയോട്ടാ പ്രയസ് നഴ്‌സിനെ ഇടിച്ചത്. 20-കാരന്‍ ആഷിര്‍ ഷാഹിദായിരുന്നു ഡ്രൈവര്‍.
30 എംപിഎച്ച് സോണില്‍ കാര്‍ 50 എംപിഎച്ചിനും, 71 എംപിഎച്ചിനും ഇടയിലുള്ള വേഗതയിലാണ് സഞ്ചരിച്ചതെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് ഷാഹിദും സഹയാത്രികനും പാട്ടുപാടി ചിരിച്ച് വീഡിയോ ഷൂട്ട് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
തലയ്ക്കും, നട്ടെല്ലിനും പരുക്കേറ്റ നിലയിലാണ് സെപ്റ്റംബര്‍ 29ന് രഞ്ചു ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വയറിലുള്ള കുഞ്ഞിന്റെ സ്ഥിതി അതിലും മോശമായിരുന്നു. സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഏതാനും മണിക്കൂറിനുള്ളില്‍ മരിച്ചു.
വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായിരുന്ന രഞ്ചുവും, ഭര്‍ത്താവിനും കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് മരണപ്പെട്ടത്. കെയര്‍ ഹോമില്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റായിരുന്ന രഞ്ചു സഹജീവനക്കാര്‍ക്കൊപ്പം ഷിഫ്റ്റില്‍ കയറാനായി നടക്കുമ്പോഴായിരുന്നു സംഭവം.
അപകടം സൃഷ്ടിച്ച ശേഷം നിര്‍ത്താതെ പോയ പ്രതി കാര്‍ ഉപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചിരുന്നെങ്കിലും പോലീസ് പിടികൂടി. ഇതിനിടെ വാഹനം ഇടിച്ച് നിര്‍ത്താതെ പോകുമ്പോഴുള്ള ശിക്ഷകളെ കുറിച്ച് ഷാഹിദ് ഓണ്‍ലൈനില്‍ തിരഞ്ഞു. അപകടം സൃഷ്ടിച്ച കുഞ്ഞ് മരിക്കാന്‍ ഇടയായ കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സഹായം ചെയ്ത സുഹൃത്തായ 17-കാരനും കുറ്റങ്ങള്‍ സമ്മതിച്ചു.