ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ വീട്ടിലെത്തിച്ച് മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവദമ്പതികള്‍ നടത്തിയ ക്രൂര പീഡനത്തിന്റെ വിവരങ്ങള്‍ പുറത്ത്. കോയിപ്രം കുറവന്‍കുഴി സ്വദേശികളായ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ് രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റേപ്ലര്‍ പിന്നുകളാണ് അടിച്ചത്. ഇതു ചെയ്തത് രശ്മിയാണ്. യുവാക്കളെ മര്‍ദിക്കുന്ന 10 ദൃശ്യങ്ങള്‍ രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്.
ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിക്കുന്ന ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലാണ്. ഫോണ്‍ ലോക്കായതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. അന്വേഷണത്തോട് പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ 29 വയസുകാരനും ആലപ്പുഴ നീലംപേരൂര്‍ സ്വദേശിയായ 19കാരനുമാണ് ക്രൂരമര്‍ദനത്തിന് ഇരകളായത്.
യുവാക്കള്‍ക്കു രശ്മിയുമായി ബന്ധമുണ്ടെന്ന സംശയമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരം. എന്നാല്‍, പൊലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നല്‍കി. യുവാക്കളും ജയേഷും ബെംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വിഡിയോയും ലഭിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് സൂചന. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണ് മര്‍ദനത്തിന് ഇരകളാക്കിയത്. മര്‍ദനമേറ്റ യുവാക്കള്‍ ബന്ധുക്കളാണെന്നും പൊലീസ് പറയുന്നു.
റാന്നി സ്വദേശിയായ യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി മുളകു സ്‌പ്രേ അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാള്‍ക്ക് നട്ടെല്ലിനും ഇടതു കാല്‍മുട്ടിലും രണ്ടു വാരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. ശരീരത്തിന്റെ പലഭാഗത്തും ചതവും മുറിവും ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറന്മുള എസ്‌ഐ വിഷ്ണു മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണു ജയേഷിനെയും രശ്മിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആലപ്പുഴ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
റാന്നി സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചതിന് പുറമേ കഴുത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തുകയും സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ചു നെഞ്ചില്‍ ഇടിക്കുകയും പൈപ്പ് റേഞ്ച് ഉപയോഗിച്ചു വലതുകാലിലെ നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചികള്‍ തറയ്ക്കുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു. 2 മണിക്കൂര്‍ നീണ്ട പീഡനത്തിനുശേഷം പ്രതികള്‍ യുവാവിനെ സ്‌കൂട്ടറിന്റെ നടുവില്‍ ഇരുത്തി പുതമണ്‍ പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയെ ഒന്നിന് ഉച്ചയ്ക്കു 12.30ന് മാരാമണ്ണില്‍നിന്ന് ജയേഷ് വീട്ടിലെത്തിച്ചു. തുടര്‍ന്ന് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി. യുവാവിനെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയും കട്ടിങ് പ്ലെയര്‍ കൊണ്ട് മോതിരവിരലില്‍ അമര്‍ത്തിയും പീഡനം തുടര്‍ന്നു. യുവാവിന്റെ 2 ഫോണുകളും കയ്യിലുണ്ടായിരുന്ന 19,000 രൂപയും ഇവര്‍ തട്ടിയെടുത്തു. പിന്നീട് ബൈക്കില്‍ കയറ്റി റാന്നിയില്‍ ഇറക്കിവിട്ടു. സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.
ജയേഷ് ബെംഗളൂരുവില്‍ ജോലിക്കു പോയപ്പോള്‍ രശ്മിയുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ അടച്ചുറപ്പുള്ള വാതിലോ ജനലുകളോ ഇല്ല. കുട്ടികള്‍ നിലവില്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ്.