കാസര്‍ഗോഡ് ചന്തേരയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തില്‍ ആറ് പേര്‍ ചന്തേര പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പലപ്പോഴായി പലയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പരാതി. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്ള 14 പേരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എട്ട് പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വീതമാണ് പ്രതികള്‍. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇതില്‍ പലരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി ചന്തേര സി ഐ കെ പ്രശാന്ത്, വെള്ളരിക്കുണ്ട് സി ഐ കെ പി സതീഷ്, ചീമേനി സിഐ മുകുന്ദന്‍, നീലേശ്വരം സിഐ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഗേ ഡേറ്റിംഗ് ആപ്പും പ്രതികളില്‍ ചിലര്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. ഇതുവഴി കുട്ടിയുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും പൊലീസ് സംശയിക്കുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.