ആംബുലന്‍സുകള്‍ വിളിക്കുന്നത് അത്യാവശ്യ ഘട്ടങ്ങളിലാണ്. അവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനം ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിനിടയിലാണ് വിളിച്ചുവരുത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ മോശം പരിചരണത്തിലൂടെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതായി ആരോപണം ഉയര്‍ന്നത്.
വില്‍റ്റ്ഷയറില്‍ രണ്ട് വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ പോലീസ് ഇപ്പോള്‍ രണ്ട് ആംബുലന്‍സ് സര്‍വ്വീസ് ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നരഹത്യാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വെസ്റ്റ് വില്‍റ്റ്ഷയറില്‍ നിന്നുള്ള 30-കളില്‍ പ്രായമുള്ള പുരുഷന് എതിരെ ഗുരുതര വീഴ്ചകള്‍ മൂലമുള്ള നരഹത്യ, മോശം പരിചരണം, മനഃപ്പൂര്‍വ്വം ചികിത്സ നിഷേധിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
59-കാരിയായ സ്ത്രീക്ക് എതിരെ ഗുരുതര വീഴ്ച മൂലമുള്ള നരഹത്യാ കുറ്റവും ചുമത്തിയിരിക്കുന്നു. അറസ്റ്റിലായ രണ്ട് ആംബുലന്‍സ് ജീവനക്കാരെയും അന്വേഷണ വിധേയമായി ജാമ്യത്തില്‍ വിട്ടതായി വില്‍റ്റ്ഷയര്‍ പോലീസ് പറഞ്ഞു. ഒരു പാരാമെഡിക്കും, എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റുമാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവര്‍ ട്രൗബ്രിഡ്ജ് ആംബുലന്‍സ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ്.
2023-ല്‍ പോലീസിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി സൗത്ത് വെസ്റ്റേണ്‍ ആംബുലന്‍സ് സര്‍വ്വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്ഥിരീകരിച്ചു. അതേസമയം മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണെന്നും ട്രസ്റ്റ് പറയുന്നു.