
















ഗ്രീന്‍ലാന്‍ഡില്‍ അധിനിവേശം നടത്തുമെന്ന ഭീഷണി ഉപേക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. ബ്രിട്ടനും, നാറ്റോ സഖ്യകക്ഷികളും ഉള്‍പ്പെടെയുള്ളവരുമായി അടിപൊട്ടിയ സാഹചര്യത്തിലാണ് പ്രസിഡന്റ് ബിസിനസ്സ് രീതിയില്‍ അല്‍പ്പം മാറ്റം വരുത്തിയത്. നാറ്റോ മേധാവി മാര്‍ക്ക് റൂട്ടെയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭാവി കരാര്‍ ഫ്രെയിംവര്‍ക്ക് അംഗീകരിക്കുന്നതായി യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്.
ആര്‍ട്ടിക് ദ്വീപ് യുഎസ് സുരക്ഷയില്‍ സുപ്രധാനമാണെന്നാണ് ട്രംപിന്റെ വാദം. കൂടാതെ ബ്രിട്ടനും, മറ്റ് രാജ്യങ്ങള്‍ക്കും എതിരെ താരിഫ് ചുമത്തിയ നടപടി നിര്‍ത്തിവെയ്ക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ നടപടി വരുമെന്നായിരുന്നു നിലപാട്. യുഎസ് പ്രഖ്യാപനത്തോടെ വിപണി വീണ്ടും കരകയറി.
അതേസമയം ഗ്രീന്‍ലാന്‍ഡിലെ താമസക്കാര്‍ക്ക് ഓരോരുത്തര്‍ക്കുമായി 750,000 പൗണ്ട് വീതം നല്‍കാമെന്നാണ് ട്രംപിന്റെ പുതിയ ഓഫര്‍. യുഎസില്‍ ചേരാന്‍ ജനങ്ങള്‍ വോട്ട് ചെയ്താല്‍ ഇത് നല്‍കുമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം. താരിഫ് ഭീഷണി പിന്‍വലിച്ചതോടെ യുഎസിന് ഗ്രീന്‍ലാന്‍ഡിന്റെ ഒരു ഭാഗം കിട്ടാനായി നാറ്റോ സൈനിക മേധാവികള്‍ ഡെന്‍മാര്‍ക്കുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇവിടെ സൈനിക ബേസുകള്‍ നിര്‍മ്മിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.
സൈപ്രസിലെ യുകെ സൈനിക ബേസുകള്‍ക്ക് തുല്യമായ നിര്‍ദ്ദേശമാണ് ഇതെന്നാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. സുദീര്‍ഘമായ ഒരു കരാറാണ് ലക്ഷ്യമിടുന്നത്. ഈ കരാര്‍ എക്കാലത്തേക്കും ഉള്ളതാകും, ട്രംപ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ഭീഷണി യൂറോപ്പുമായി ഇടയുന്നതിലേക്ക് നയിക്കുകയും, യൂറോപ്യന്‍ നേതാക്കള്‍ പരസ്യമായി ട്രംപിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.