
















ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടിപ്പീഡകനെ 'മിസ്റ്റര്‍' ചേര്‍ത്ത് വിളിച്ചതിന് സസ്‌പെന്‍ഷനിലായ നഴ്‌സിന് തന്റെ അനുഭവങ്ങള്‍ പുറംലോകത്തോട് വിളിച്ച് പറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമാകുമെന്ന് ആശങ്ക. സറേയിലെ കാര്‍ഷാല്‍ടണ്‍ സെന്റ് ഹെലിയര്‍ ഹോസ്പിറ്റലാണ് 40-കാരി ജെന്നിഫര്‍ മെല്ലെയെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ ഇയാള്‍ ആഗ്രഹിക്കുന്ന സര്‍വ്വനാമം ഉപയോഗിച്ച് വിളിച്ചില്ലെന്നതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.
2024 മേയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ നഴ്‌സിനെതിരായ വേട്ടയാടല്‍ തുടരുകയാണ്. പെരുമാറ്റ പോളിസി ലംഘിച്ചെന്ന് ആരോപിച്ച് ഇവര്‍ 'അപകടമാണെന്ന്' മുദ്രകുത്തിയാണ് കഴിഞ്ഞ ഒക്ടോബറില്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ കേസ് റഫര്‍ ചെയ്തത്. നഴ്‌സുമാര്‍ സ്വന്തം വിശ്വാസം ആളുകളോട് കാണിക്കരുതെന്ന ചട്ടം ലംഘിച്ചെന്നാണ് ആരോപണം. 
ഇതിന് പുറമെ ആശുപത്രി തനിക്കെതിരെ എടുത്ത നടപടികളെ കുറിച്ച് പുറംലോകത്തെ അറിയിച്ചതും കുറ്റമായി കണക്കാക്കുന്നു. പന്ത്രണ്ട് വര്‍ഷത്തോളം സെന്റ് ഹെലിയര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്ത ജെന്നിഫറിനെ ഷിഫ്റ്റിനിടെയാണ് സസ്‌പെന്‍ഡ് ചെയ്ത് പുറത്തേക്ക് വിട്ടത്.
ചൊവ്വാഴ്ച എംപ്ലോയറുടെ അച്ചടക്ക ഹിയറിംഗ് നേരിടാന്‍ ഒരുങ്ങുമ്പോള്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന ആശങ്കയിലാണ് നഴ്‌സ്. കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഹിയറിംഗ് ഷാഡോ ഇക്വാളിറ്റീസ് മന്ത്രി ക്ലെയര്‍ കൗടീനോയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. നഴ്‌സ് ജെന്നിഫറിന് എതിരായ നടപടികള്‍ നിര്‍ത്തിവെച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് എപ്‌സം & സെന്റ് ഹെലിയര്‍ എന്‍എച്ച്എസ് ട്രസ്റ്റിനോട് ആവശ്യപ്പെടുന്ന പെറ്റീഷനും ഈ ടോറി എംപി തുടക്കം കുറിച്ചിരുന്നു.
വിഖ്യാത എഴുത്തുകാരി ജെകെ റൗളിംഗ്, ടോറി നേതാവ് കെമി ബാഡെനോക് എന്നിവരും നഴ്‌സിന് പിന്തുണയുമായി രംഗത്തെത്തി. കുട്ടിപ്പീഡകരുടെ യഥാര്‍ത്ഥ ബയോളജി മുഖത്ത് നോക്കി പറഞ്ഞതിന് ആരും ശിക്ഷിക്കപ്പെടരുതെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.