
















ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന് എതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോഴും ഒരക്ഷരം മിണ്ടാതിരിക്കുകയാണ് ബ്രിട്ടീഷ് പോലീസ്. യുകെ ട്രേഡ് പ്രതിനിധിയെന്ന നിലയില്‍ ഔദ്യോഗിക പദവി വഹിക്കവെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വ്യക്തമായിട്ടും പോലീസ് അന്വേഷണത്തിന് മുതിര്‍ന്നിട്ടില്ല. ഇനിയും എന്തിനാണ് പോലീസ് കാത്തിരിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് തെളിവുകള്‍ സംസാരിക്കുമ്പോള്‍ ക്രിമിനല്‍ അന്വേഷണം തുടങ്ങണമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെടുന്നു. കുട്ടിപ്പീഡകനായ ജെഫ്രി എപ്സ്റ്റീനെ പോലുള്ളവര്‍ക്ക് വേണ്ടിയാണ് ഇയാള്‍ വിടുവേല ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഇതിനിടെ മൂന്ന് മില്ല്യണ്‍ എപ്സ്റ്റീന്‍ ഫയലുകള്‍ കൂടി ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് വിദേശത്ത് പോയ ആന്‍ഡ്രൂ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ അന്വേഷണം തുടങ്ങാന്‍ കൂടുതല്‍ ആലോചനകളുടെ ആവശ്യം പോലുമില്ല. യുകെയിലേക്ക് എപ്സ്റ്റീന്‍ ഒരു സ്ത്രീയെ ആന്‍ഡ്രൂവിന് സെക്‌സില്‍ ഏര്‍പ്പെടാനായി എത്തിച്ചുവെന്ന വിവത്തില്‍ പോലീസ് പരിശോധന നടക്കുന്നുണ്ട്.
മുന്‍ യോര്‍ക്ക് ഡ്യൂക്ക് രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് അതീതനല്ലെന്ന് രാജ്യത്തിന്റെ ഉന്നത പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിച്ചത് സമ്മര്‍ദം ഉയര്‍ത്തുകയാണ്. 'എപ്സ്റ്റീന്‍ വെളിപ്പെടുത്തലുകള്‍ സ്ഥാപനങ്ങള്‍ക്ക് മേലുള്ള പൊതുവിശ്വാസം തകര്‍ക്കുന്നതാണ്. ആന്‍ഡ്രൂ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് വ്യക്തമാണ്. യുകെയുടെ രഹസ്യ വിവരങ്ങള്‍ എപ്സ്റ്റീനെ പോലൊരാള്‍ക്ക് ചോര്‍ത്തി നല്കി. പോലീസ് ഇക്കാര്യത്തില്‍ സുതാര്യമായ നടപടി സ്വീകരിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കണം. ഇത് പബ്ലിക് എന്‍ക്വയറിയും ആകാം', ലിബറല്‍ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവി പറഞ്ഞു.