
















എന്‍എച്ച്എസ് സേവനങ്ങള്‍ തട്ടും, തടവുമില്ലാതെ ലഭിക്കുകയെന്നതാണ് ബ്രിട്ടനിലെ ജനങ്ങള്‍ ഗവണ്‍മെന്റുകളോട് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന കാര്യം. മറ്റെന്ത് വികസനം നടത്തിയെന്ന് പറഞ്ഞാലും എ&ഇയില്‍ അവശ്യ ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരിക്കുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിലാണ് ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയ ലേബര്‍ ഗവണ്‍മെന്റിനും കാര്യങ്ങള്‍ ശരിയാക്കുന്നത് അത്ര എളുപ്പമല്ലെന്ന ബോധ്യം വന്നിരിക്കുന്നു.
എ&ഇ, ക്യാന്‍സര്‍ കെയര്‍, ആശുപത്രിയിലെ ചികിത്സകള്‍ എന്നിവയ്ക്കായി വേണ്ടിവരുന്ന കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാനായി മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ എന്‍എച്ച്എസിന് തല്‍ക്കാലം സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരിക്കവെ പ്രകടനത്തില്‍ വരുത്തേണ്ട മെച്ചപ്പെടുത്തലുകള്‍ ഉറപ്പാക്കാന്‍ ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസിന് സാധിക്കില്ലെന്നതാണ് അവസ്ഥ.
ഇതോടെ കഴിഞ്ഞ ആഴ്ച ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. 2029-ല്‍ സുപ്രധാന വെയ്റ്റിംഗ് സമയങ്ങള്‍ ട്രാക്കിലേക്ക് മടക്കിയെത്തിക്കുമെന്നാണ് സ്ട്രീറ്റിംഗ് ഉറപ്പ് നല്‍കിയത്. അധിക അപ്പോയിന്റ്‌മെന്റും, കൂടുതല്‍ ഓപ്പറേഷനുകളും ലഭ്യമാക്കാന്‍ 120 മില്ല്യണ്‍ പൗണ്ട് അധികമായി ആശുപത്രികള്‍ക്ക് നല്‍കുന്നുണ്ട്. മാര്‍ച്ച് 31-നകം ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇത്.
ജനുവരിയില്‍ കേവലം 61.5% രോഗികള്‍ക്കാണ് 18 ആഴ്ചയ്ക്കുള്ളില്‍ ചികിത്സ ലഭിച്ചത്. 150 ട്രസ്റ്റുകളില്‍ 52 ഇടത്ത് മാത്രമാണ് 65% പ്രകടനം നടപ്പിലാക്കാന്‍ കഴിഞ്ഞത്. 44 ട്രസ്റ്റുകളില്‍ 18 ആഴ്ചയിലെ നിലവാരം പോലും മോശമായി. നാല് മണിക്കൂറില്‍ എ&ഇ രോഗികള്‍ക്ക് ചികിത്സ നല്‍കുമെന്ന വാഗ്ദാനവും പൂര്‍ത്തിയാകില്ലെന്ന് കണക്കുകള്‍ പറയുന്നു. 74.1% കേസുകളിലാണ് നിലവില്‍ ഇത് സാധ്യമാകുന്നത്.