
















പള്ളിക്ക് പുറത്ത് വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളുടെ വിശദവിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍. എപ്‌സത്തില്‍ വെച്ച് നടന്ന അക്രമത്തെ തുടര്‍ന്നാണ് ജനങ്ങള്‍ പരസ്യ പ്രതിഷേധത്തിലേക്ക് എത്തിയത്. ഡസന്‍ കണക്കിന് പ്രതിഷേധക്കാരാണ് പോലീസ് അക്രമികളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സ്ത്രീ അക്രമത്തിന് ഇരയായത്. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ കലാപവിരുദ്ധ പോലീസിനെയും നിയോഗിച്ചിരുന്നു. ലാബിറിന്‍ത് നൈറ്റ്ക്ലബില്‍ നിന്നും മടങ്ങുകയായിരുന്ന 20-കളില്‍ പ്രായമുള്ള സ്ത്രീയാണ് അക്രമിക്കപ്പെട്ടത്. ഇവരെ പിന്തുടര്‍ന്ന ഒരു സംഘം പുരുഷന്‍മാര്‍ ആഷ്‌ലി റോഡിലെ എപ്‌സം മെത്തഡിസ്റ്റ് ചര്‍ച്ചിന് പുറത്ത് വെച്ച് അക്രമിക്കുകയായിരുന്നു.
സംഭവം നടന്ന് നാലാം ദിവസമാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പോലീസ് കൃത്യമായ ഉത്തരങ്ങള്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ സറേ പട്ടണില്‍ നൂറുകണക്കിന് കലാപ വിരുദ്ധ പോലീസ് രംഗത്തിറങ്ങി.
പ്രതികളെ കുറിച്ച് അനാവശ്യ അഭ്യൂഹങ്ങള്‍ പരത്തരുതെന്ന് സറേ പോലീസ് ആളുകളോട് ആവശ്യപ്പെട്ടു. പ്രതികളുടെ കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോഴും ഒരു പ്രതിയെ പോലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ജനരോഷത്തിന് ഇടയാക്കുകയാണ്.
'ഇത് ഭ്രാന്താണ്, ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കാറില്ല. ഒരു കൂട്ടബലാത്സംഗമൊന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്', പ്രദേശവാസികള്‍ രോഷത്തോടെ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം അതിക്രമം നേരിട്ട പാവം പെണ്‍കുട്ടി പോലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.