
















2026 ലോകകപ്പ് വെറും തട്ടിപ്പെന്ന ആരോപണവുമായി ഈജിപ്ത് മാനേജര്‍ ഹൊസാം ഹസന്‍. അര്‍ജന്റീനയ്ക്ക് എതിരായ മത്സരത്തില്‍ നാടകീയമായി തോറ്റതോടെയാണ് ഫിഫയ്ക്ക് എതിരെ കോച്ച് രംഗത്ത് വന്നത്. വിവാദ റഫറിയിംഗ് തീരുമാനങ്ങള്‍ക്കൊടുവിലാണ് അവസാന മിനിറ്റുകളില്‍ അര്‍ജന്റീന മൂന്ന് ഗോളുകള്‍ തികച്ചത്.
ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ 12 മിനിറ്റും, സ്റ്റോപ്പേജ് ടൈമും ബാക്കിയുള്ളപ്പോള്‍ അര്‍ജന്റീന 2-0ന് പിന്നിലായിരുന്നു. ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച ഘട്ടത്തിലാണ് 79-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയുടെ ഗോള്‍ പിറന്നത്. പിന്നാലെ 83-ാം മിനിറ്റില്‍ ലയണല്‍ മെസിയും വല കുലുക്കി. ഒടുവില്‍ സ്റ്റോപ്പേജ് ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.
എന്നാല്‍ 93-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്നതോടെ ടച്ച്‌ലൈനില്‍ അടിപൊട്ടി. രോഷാകുലരായ ഈജിപ്ത് സ്റ്റാഫ് റഫറി ഫ്രാങ്കോയ്‌സ് ലെടെക്‌സിയര്‍ക്ക് എതിരായ രോഷം മറച്ചുവെച്ചില്ല. ഗോള്‍കീപ്പര്‍ കോച്ച് സഫാന്‍ എല്‍ സഗീറിന് ചുവപ്പുകാര്‍ഡും നല്‍കി.
റഫറിയും, വിഎആറും ചേര്‍ന്നാണ് തങ്ങളെ ചതിച്ചതെന്ന് ഈജിപ്ത് ആരോപിക്കുന്നു. വിജയഗോള്‍ പിറക്കുന്നതിന് മുന്‍പ് മോ സാലയെ ബോക്‌സിനുള്ളില്‍ ജൂവിയന്‍ അല്‍വാരസ് ചവിട്ടിവീഴ്ത്തിയതൊന്നും റഫറിയുടെ കണ്ണില്‍ പെട്ടില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഈജിപ്ത് നേടിയ ഗോള്‍ ഫൗളിന്റെ പേരുപറഞ്ഞ് നിഷേധിക്കുന്ന കാഴ്ചയും കാണേണ്ടിവന്നു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അര്‍ജന്റീന ക്വാര്‍ട്ടറില്‍ എത്തിയതിന് പിന്നില്‍ ഫിഫയുടെ കള്ളക്കളിയാണെന്ന് ഈജിപ്ത് കോച്ച് ഹസന്‍ ആരോപിക്കുന്നു. വിപണിയില്‍ നോട്ടമുള്ളതിനാല്‍ ഇതിഹാസ താരം മെസി ടൂര്‍ണമെന്റില്‍ തുടരേണ്ടത് ആവശ്യമാണ്. ഞങ്ങളാണ് നന്നായി കളിച്ചത്, പക്ഷെ ഫുട്‌ബോള്‍ ഞങ്ങളോട് മര്യാദ കാണിച്ചില്ല. കഴിഞ്ഞ ലോക ചാമ്പ്യന്‍മാരെ ഉള്‍ക്കൊള്ളുന്ന ലോകകപ്പാണ് അവര്‍ക്ക് വേണ്ടത്. മത്സരത്തില്‍ ബാഹ്യസമ്മര്‍ദങ്ങളും ഉണ്ടായി, ഈജിപ്ത് കോച്ച് ആരോപിച്ചു.