
















ജയിലുകളിലെ തിരക്ക് പരിഹരിക്കാന്‍ ക്രിമിനലുകളെ പുറത്തിറക്കാനുള്ള പദ്ധതി മാറ്റമില്ലാതെ മുന്നോട്ട്. 16% മാത്രം ശിക്ഷ നേരിട്ട് ക്രിമിനലുകളെ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ആലോചനയാണ് അധികൃതര്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.
ജയിലുകള്‍ തിങ്ങിനിറഞ്ഞ് കുഴപ്പത്തിലാകുന്നത് ഒഴിവാക്കാന്‍ വീട്ടുതടങ്കല്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ജസ്റ്റിസ് മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കര്‍ഫ്യൂ പ്രകാരം തടവുകാര്‍ക്ക് വീടുകളില്‍ താമസിക്കാം. രാത്രി 7 മുതല്‍ രാവിലെ 7 വരെ 12 മണിക്കൂര്‍ കാലില്‍ ഇലക്ട്രോണിക് ആംഗിള്‍ ടാഗ് ധരിച്ച് താമസിക്കണമെന്നതാണ് ഇതിലെ നിബന്ധന.
നിലവില്‍ 20% ശിക്ഷ അനുഭവിച്ചവര്‍ക്കാണ് എച്ച്ഡിസി പ്രകാരം മുന്‍കൂര്‍ മോചനത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ ഒക്ടോബറില്‍ വരുത്തുന്ന മാറ്റങ്ങളോടെ ഇത് 16% ആയി ചുരുങ്ങും. ജയിലുകളില്‍ സ്ഥലപരിമിതി പ്രധാന തലവേദനയായി മാറിയതോടെയാണ് തടവുകാരെ മോചിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.
എന്നാല്‍ നിലവില്‍ ഒഴിലുള്ള സ്ഥലങ്ങളില്‍ ശ്രദ്ധിക്കാനും, കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനുമാണ് ടോറികള്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നത്. കൃത്യമായി തയ്യാറാകാത്ത പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കി താല്‍ക്കാലിക പരിഹാരത്തിന് ശ്രമിക്കരുതെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി നിക്ക് തിമോത്തി ചൂണ്ടിക്കാണിച്ചു.
2024 സെപ്റ്റംബറിലാണ് ലേബറിന്റെ മുന്‍കൂര്‍ റിലീസ് സ്‌കീം നടപ്പിലായത്. ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. 40 ശതമാനം ശിക്ഷ അനുഭവിച്ചാല്‍ തടവുകാരെ മോചിപ്പിക്കുന്നതായിരുന്നു ഈ പദ്ധതിയെങ്കില്‍ ഇപ്പോള്‍ ഇത് കൂടുതല്‍ മുന്നോട്ട് പോകുകയാണ്.