രാജ്യസഭാ സീറ്റിന് വേണ്ടിയുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിന് പണികൊടുത്തത് മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ഒത്ത് ചേര്‍ന്നായിരുന്നു. മാണിയെ മുന്നണിയിലേക്കു അന്തസ്സായി മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണ് നടന്നത്.കേരള കോണ്‍ഗ്രസ് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയത് കണ്ട് യുവ എംഎല്‍എമാര്‍ പോലും കണ്ണു തള്ളിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും പി കെ കുഞ്ഞാലിക്കുട്ടിയും. അതേസമയം മുന്നണിയിലില്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് അടിയറവച്ചതിനെതിരെ കോണ്‍ഗ്രസ് പുകഞ്ഞു തുടങ്ങി. പരസ്യമായി എതിര്‍പ്പറിയിച്ച് വി എം സുധീരനും യുവ എംഎല്‍എമാരും രംഗത്തുവന്നുകഴിഞ്ഞു.
യഥാര്‍ഥത്തില്‍ മാണിയായിരുന്നില്ല, മറിച്ച് ലീഗാണ് കളിച്ചതാ. 18 പേരുള്ള ലീഗിന് ഇപ്പോള്‍ അതിന് കഴിയുമെന്ന് വ്യക്തം. മാണിയുടെ ആറ് പേരും കൂടി ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ നിഷ്പ്രയാസം മറികടക്കാനാകും. 140 പേരുള്ള നിയമസഭയില്‍ മൂന്ന് ഒഴിവുകളിലേക്കു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വിജയിക്കാന്‍ ഓരോരുത്തര്‍ക്കും 36 വോട്ട് വീതം വേണം. സിപിഐഎം, സിപിഐ സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവര്‍ക്ക് ബാക്കി 19 വോട്ടുണ്ട്. യുഡിഎഫിലെ ഭിന്നത മുതലെടുക്കാന്‍ സിപിഐഎം തീരുമാനിച്ചാല്‍ മുന്നണിയുടെ സ്ഥിതി വഷളാകും. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും കേരള കോണ്‍ഗ്രസ് നോമിനിക്കു ലീഗിന്റെയും ആ 19 പേരുടെയും പിന്തുണ കിട്ടുകയും ചെയ്താല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്യസഭ കാണില്ല. അതിനാല്‍ വഴങ്ങികൊടുക്കുകയല്ലാതെ വേറെ വഴി കോണ്‍ഗ്രസിനും ഉണ്ടായിരുന്നില്ല.
മാണിയെ മടക്കിക്കൊണ്ടുവരാനുള്ള ഈയവസരം കൂടി പാഴായാല്‍ പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണു ലീഗ് ചൂണ്ടിക്കാട്ടിയത്. സീറ്റിനായി മാണി അവകാശവാദം ഉന്നയിച്ചപ്പോള്‍ അടുത്ത ഊഴം ഉറപ്പുനല്‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്താമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലാണ് പാളിപോയത്. യുഡിഎഫ് പ്രവേശനത്തിനുള്ള ഉപാധി തന്നെ രാജ്യസഭാ സീറ്റായി മാറിയതോടെ മാണിയും കുഞ്ഞാലിക്കുട്ടിയും വിജയിച്ചു. തോറ്റത് യുവതുര്‍ക്കികളും അവരുടെ ആവേശവുമായിപോയി.