വാരിയെല്ല് ഒടിഞ്ഞും, ശരീരത്തില്‍ മനുഷ്യന്റെ കടിയേറ്റ പാടുകളുമായി മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മാതാപിതാക്കളാണ് കേസില്‍ കുറ്റക്കാരെന്ന് കോടതി. 2014 ഏപ്രില്‍ 29ന് പുലര്‍ച്ചെയാണ് 26-കാരന്‍ ലൂക് മോര്‍ഗനും, 22-കാരി എമ്മാ കോളും വഴക്കിടുന്നത് അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. മദ്യപിച്ച ശേഷമുള്ള വഴക്കില്‍ ആവള്യത്തിന് പണമില്ലെന്നതും, ഒന്‍പത് ആഴ്ച പ്രായമുള്ള ഇവരുടെ കുഞ്ഞ് ടൈലര്‍ കരയുന്നത് മൂലം ആവശ്യത്തിന് സെക്‌സിന് സാധിക്കുന്നില്ലെന്നതുമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന് ശേഷം സ്റ്റാഫോര്‍ഡ്ഷയറിലെ ബേണ്‍വുഡിലുള്ള വീട്ടില്‍ പാരാമെഡിക്കുകള്‍ എത്തുമ്പോള്‍ എല്ലൊടിഞ്ഞും, കടിയേറ്റും അവശനിലയിലായികുന്നു ടൈലര്‍.
എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്തുന്നതില്‍ കാര്യമായ വൈകിപ്പിക്കല്‍ ഉണ്ടായെന്ന് കോടതി വിചാരണയില്‍ ചൂണ്ടിക്കാണിച്ചു. ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെയാണ് കുഞ്ഞ് ബോധരഹിതനായത്. ഇവനെ അതിവേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 4 മണിക്ക് മരണമടഞ്ഞു. കുട്ടിക്കെതിരെ ക്രൂരത കാണിച്ച കുറ്റത്തിന് മോര്‍ഗനെയും, കോളിനെയും കുറ്റക്കാരായി കണ്ടെത്തിയെങ്കിലും കൊലപാതകം, വധശ്രമം എന്നീ കുറ്റങ്ങള്‍ സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഒഴിവാക്കി.
11 മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ദമ്പതികള്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് കണ്ണീരോടെയാണ് നിന്നത്. പുലര്‍ച്ചെ 2.42ന് ആംബുലന്‍സിനായി എമ്മ കോള്‍ വിളിക്കുന്നത് ടൈലറുടെ ബോധം പോയതിന് ശേഷമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. മനഃപ്പൂര്‍വ്വം നെഞ്ചില്‍ ബലം പ്രയോഗിക്കുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ പരിചരണത്തിലുണ്ടായ കുഞ്ഞ് മരിക്കുന്നതിന് മുന്‍പ് ഗുരുതര പരുക്കുകള്‍ക്ക് വിധേയമായി. കുഞ്ഞിന്റെ നാക്കില്‍ നാരങ്ങാനീരും, മുളകും തേയ്ക്കുന്നതും മോര്‍ഗന്റെ വിനോദത്തില്‍ ഉള്‍പ്പെടുന്നു.
ഈ ക്രൂരതകള്‍ കാണിച്ച മാതാപിതാക്കള്‍ക്കുള്ള ശിക്ഷ ജൂണ്‍ 21ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.