12 പേര്‍ ചേര്‍ന്ന കൂട്ടബലാത്സംഗം നടത്തിയെന്ന് വ്യാജ പരാതി ഉന്നയിച്ച് കുടുങ്ങിയ ബ്രിട്ടീഷുകാരി വക്കീല്‍ ഫീസ് നല്‍കാന്‍ സംഭാവന സ്വീകരിക്കുന്നു. സൈപ്രസില്‍ ഹോളിഡേ ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് ഇസ്രയേല്‍ പൗരന്‍മാരുടെ സംഘം അക്രമിച്ചെന്ന് 19-കാരി ആരോപണം ഉന്നയിച്ചത്. എന്നാല്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ വാദി പ്രതിയായി. ഇപ്പോള്‍ നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചെന്ന കേസ് നേരിടുകയാണ് ഈ യുവതി. നിയമപോരാട്ടം നടത്താന്‍ 15000 പൗണ്ട് കണ്ടെത്താനാണ് ഇവരുടെ കുടുംബത്തിന്റെ ശ്രമം.
നികോഷ്യയിലെ ഡിറ്റന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലുള്ള ഇവരെ മോചിപ്പിക്കാനായി പുതിയ അഭിഭാഷകനെ തേടുകയാണ് കുടുംബം. ആദ്യത്തെ അഭിഭാഷകന്‍ കുടുംബവുമായി അഭിപ്രായവ്യത്യാസം നേരിട്ടതോടെ ഈ ആഴ്ച കേസില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. പീഡന പരാതി പിന്‍വലിക്കാന്‍ ഡിറ്റക്ടീവുമാര്‍ യുവതിയെ നിര്‍ബന്ധിച്ചെന്നാണ് യുകെ സംഘടന ജസ്റ്റിസ് എബ്രോഡ് നല്‍കുന്ന വെളിപ്പെടുത്തല്‍.
പോലീസ് സ്‌റ്റേഷനില്‍ എട്ട് മണിക്കൂര്‍ ഇരുത്തിയ ശേഷം ഒരു സ്‌റ്റേറ്റ്‌മെന്റ് നല്‍കി ഒപ്പിടുവിച്ചെന്നും, നിയമസഹായങ്ങള്‍ നിഷേധിച്ചെന്നുമാണ് മനുഷ്യാവകാശ അഭിഭാഷകന്‍ മൈക്കിള്‍ പൊളാക് പറയുന്നു. ഇതോടെ കേസില്ലാതെ 12 ഇസ്രയേലി പൗരന്‍മാര്‍ നാട്ടിലേക്ക് മടങ്ങി. അയിയ നാപ്പയിലെ റിസോര്‍ട്ടില്‍ വെച്ചാണ് 12 ഇസ്രയേലുകാര്‍ ചേര്‍ന്ന് കൂട്ടബലാത്സം നടത്തിയെന്ന് ഇവര്‍ ആരോപിച്ചത്. ഡിഎന്‍എ ടെസ്റ്റുകള്‍ പരാജയമായതോടെയാണ് അഞ്ച് പേരെ വിട്ടയച്ചത്.
കൂട്ടബാലത്സംഗം നടത്തിയെന്ന് ആരോപണം നേരിട്ട പ്രതികളില്‍ ചിലര്‍ക്കൊപ്പം ബ്രിട്ടീഷ് യുവതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് യുവതി പീഡന കേസ് നല്‍കിയത്. അതേസമയം യുവതിയെ നിര്‍ബന്ധിച്ച് പരാതി പിന്‍വലിപ്പിച്ചില്ലെന്നാണ് സൈപ്രസ് വ്യക്തമാക്കുന്നത്. വ്യാജ പരാതി ഉന്നയിച്ചതിന് ഒരു വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ട അവസ്ഥ നേരിട്ടതോടെയാണ് കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.