ഓണ്‍ലൈന്‍ ബാങ്ക് ഉപയോഗം വ്യാപകമായ ഇക്കാലത്ത് തട്ടിപ്പുകളും അതിന് അനുസൃതമായി വര്‍ദ്ധിക്കുന്നുണ്ട്. ബ്രിട്ടനില്‍ ആഴ്ചയില്‍ 150-ഓളം പേരാണ് ഇത്തരം തട്ടിപ്പുകളില്‍ പെട്ട് പണം മറ്റുള്ളവര്‍ക്ക് അയച്ച് കൊടുക്കുകയോ, ചോര്‍ത്തപ്പെടുകയോ ചെയ്യുന്നത്. ഇങ്ങനെ തട്ടിക്കുന്ന പണം ഇതുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്കാകും ട്രാന്‍സ്ഫര്‍ ചെയ്യുക. പണം അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് ചെറിയ തുക പാരിതോഷികവും ലഭിക്കുമ്പോള്‍ ഇതിന് കൂട്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ സന്തോഷം.
എന്നാല്‍ തട്ടിപ്പ് ഫണ്ട് ഇറക്കാന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയാല്‍ ജയില്‍ശിക്ഷയും, ആറ് വര്‍ഷം വരെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നുമുള്ള വസ്തുതയാണ് പലപ്പോഴും മറക്കുന്നത്. പണത്തിന് ആവശ്യമുള്ള വിദ്യാര്‍ത്ഥികളും, മധ്യവയസ്‌കരായ തൊഴിലാളികളുമാണ് തട്ടിപ്പുകാരുടെ കുരുക്കില്‍ പ്രധാനമായും പെടുക. ഇവരുടെ അക്കൗണ്ടില്‍ എത്തുന്ന പണം തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കുകയാണ് പതിവ്.
യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നിന്നും നേരിട്ടും, വീട്ടിലിരുന്ന് ജോലി ചെയ്ത് അനായാസം പണം നേടാമെന്ന് ഓണ്‍ലൈന്‍ പരസ്യവും നല്‍കിയാണ് ഇടനിലക്കാരെ ആകര്‍ഷിക്കുക. 40 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരെ ഇപ്പോള്‍ കൂടുതലായി തട്ടിപ്പുകാര്‍ ലക്ഷ്യംവെയ്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ പണം കൈമാറാന്‍ അക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് പിടിക്കപ്പെട്ടാല്‍ അക്കൗണ്ട് ഫ്രീസിംഗിന് പുറമെ ജോലിയും, ക്രെഡിറ്റ് റെക്കോര്‍ഡും തകരും. മൊബൈല്‍ ഫോണ്‍ കോണ്‍ട്രാക്ട് പോലും ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡും, മോര്‍ട്ട്‌ഗേജും ഭാവിയില്‍ കിട്ടാനുള്ള സാധ്യത ഇല്ലാതാകും, ഒപ്പം 14 വര്‍ഷം വരെ ജയില്‍ശിക്ഷയും ചെറിയ തുകയ്ക്ക് വേണ്ടി തട്ടിപ്പിന് കൂട്ടുനിന്നാല്‍ കിട്ടും.
ബിലാല്‍ അഫ്‌സല്‍, മുഹമ്മദ് ഖാന്‍, നിഖില്‍ റെഡ്ഡി എന്നിങ്ങനെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പണത്തിന് വേണ്ടിയുള്ള ശ്രമത്തില്‍ കേസ് നേരിടുന്നത്. ഡോക്ടറാകാന്‍ കൊതിച്ച ബിലാല്‍ അഫ്‌സല്‍ നാലാം വര്‍ഷ മെഡിക്കല്‍ അണ്ടര്‍ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയാണ്. പത്ത് മാസത്തെ ജയില്‍ശിക്ഷ വിധിക്കപ്പെട്ടതോടെ ഇയാളുടെ സ്വപ്‌നങ്ങള്‍ അവസാനിച്ചു. മെര്‍ട്ടന്‍ മിച്ചാമില്‍ നിന്നുള്ള റെഡ്ഡിക്ക് ഒരു വര്‍ഷത്തെ ശിക്ഷയും, റോച്ച്‌ഡേലില്‍ നിന്നുള്ള ഖാന് 16 മാസവുമാണ് ശിക്ഷ നല്‍കിയത്.