CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 38 Seconds Ago
Breaking Now

സ്വാതന്ത്ര്യം തേടി സ്‌കോട്ട്‌ലണ്ട്; രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് എഡിന്‍ബര്‍ഗില്‍ 1 ലക്ഷം പേരുടെ റാലി; യുകെയില്‍ നിന്നും മോചനം വേണം; 'സ്‌കോട്ട്-എക്‌സിറ്റ്' സംഭവിക്കുമോ?

ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വിട്ടുനിന്നെങ്കിലും മനസ്സ് കൊണ്ട് പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കി

ബ്രക്‌സിറ്റിന്റെ തലവേദന യുകെയിലെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നതിന് ഇടെ പാളയത്തിലെ പട കാര്യങ്ങള്‍ വഷളാക്കുന്നു. യുകെയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് സ്‌കോട്ടിഷ് ജനത തെരുവിലിറങ്ങിയതോടെയാണ് രണ്ടാം ഹിതപരിശോധന വാദങ്ങള്‍ സജീവമാകുന്നത്. എഡിന്‍ബര്‍ഗില്‍ ആയിരങ്ങളാണ് രണ്ടാം സ്‌കോട്ടിഷ് സ്വാതന്ത്ര ഹിതപരിശോധന ആവശ്യപ്പെട്ട് തെരുവ് കീഴടക്കിയത്. 

യുകെയില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വിവിധ സംഘടനകളും, ഗ്രൂപ്പുകളും ഒരേ മനസ്സോടെ തെരുവിലിറങ്ങുകയായിരുന്നു. ഓള്‍ അണ്ടര്‍ വണ്‍ ബാനര്‍ (എയുഒബി) എന്ന പേരിലാണ് റാലി നടന്നത്. പരിപാടിയില്‍ 100,000-ല്‍ അധികം ആളുകള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. മഴ പെയ്യാന്‍ സാധ്യത ഉണ്ടായിട്ടും ആളുകള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിച്ച് എത്തിയിരിക്കുകയാണെന്ന് എയുഒബിയിലെ ഗാരി കെല്ലി പ്രതികരിച്ചു. 

ബ്രക്‌സിറ്റ് ചര്‍ച്ചകളൊന്നും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറയുന്നു. രണ്ടാമത് സ്‌കോട്ടിഷ് ഹിതപരിശോധനയാണ് തങ്ങള്‍ക്ക് പ്രധാനം. ഇത് ഏറെ മുന്‍പ് നടക്കേണ്ട കാര്യമായിരുന്നുവെന്ന് 34-കാരി ജെമ്മ മാക് ഫാഡ്യെന്‍ പറഞ്ഞു. ഹോളിറുഡ് പാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് റോയല്‍ മൈല്‍ വരെ നീണ്ടു. പരിപാടിയില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വിട്ടുനിന്നെങ്കിലും മനസ്സ് കൊണ്ട് പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടെന്ന് വ്യക്തമാക്കി. 

'സ്വാതന്ത്ര്യത്തിനായി എഡിന്‍ബര്‍ഗില്‍ മാര്‍ച്ച് ചെയ്യുന്ന എല്ലാവര്‍ക്കും ഗുഡ് ലക്ക്. നേരില്‍ അവിടെ വരാന്‍ സാധിക്കില്ലെങ്കിലും അവര്‍ക്കൊപ്പമാണ് മനസ്സ്. ഒരു കാര്യത്തില്‍ യാതൊരു സംശയവും വേണ്ട- സ്വാതന്ത്ര്യം വരികയാണ്', സ്റ്റര്‍ജന്‍ ട്വീറ്റ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.