തലച്ചോറിന് ക്ഷതമേറ്റ അഞ്ച് വയസ്സുകാരി ഒടുവില്‍ ചികിത്സ തേടി ഇറ്റലിയിലേക്ക് പറന്നു. കുട്ടിക്ക് നല്‍കിവന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കണമെന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ വാശിപിടുത്തം തള്ളിയ ഹൈക്കോടതി കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്.
ഈസ്റ്റ് ലണ്ടന്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന അഞ്ച് വയസ്സുകാരി തഫീദാ റഖീബിനെ ബിഗിന്‍ ഹില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജെനോവയിലേ അയച്ചു. ഇവിടെ നിന്നും വിമാനത്തില്‍ കയറ്റിയ കുട്ടിയെ അമ്മയും, നാല് ഡോക്ടര്‍മാരും അനുഗമിച്ചു. മകളെ ലിയര്‍ജെറ്റില്‍ കയറ്റുമ്പോള്‍ 38-കാരി ഷെലിന ബീഗം ഒപ്പമുണ്ടായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്ന തഫീദ ഇടയ്ക്കിടെ കണ്ണുതുറക്കും. ജെനോവ ഗാസിലിനി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മൂന്ന് മണിക്കൂര്‍ നേരത്തെ യാത്രയാണ് ആവശ്യം വന്നത്. കുട്ടിയുടെ പിതാവ് മുഹമ്മദ് റഖീബ് നേരത്തെ തന്നെ ഇറ്റലിയില്‍ എത്തിയിരുന്നു. ഈ യാത്ര പ്രതീക്ഷയുടേതാണ്, തഫീദയ്ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം ലഭിക്കുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പ്രതികരിച്ചു.
തലച്ചോറിലെ ധമനി പൊട്ടിയാണ് തഫീദ ഗുരുതരാവസ്ഥയിലായത്. കുട്ടിയെ മരിക്കാന്‍ അനുവദിക്കണമെന്ന് ഡോക്ടര്‍മാര്‍ വാദിച്ചപ്പോള്‍ ആ തീരുമാനം രക്ഷിതാക്കള്‍ക്ക് കൈമാറുകയാണ് കോടതി ചെയ്തത്. മുന്‍പ് ചാര്‍ലി ഗാര്‍ഡ്, ആല്‍ഫി ഇവാന്‍സ് എന്നീ കുട്ടികളുടെ കേസുകളില്‍ കോടതി എന്‍എച്ച്എസിനൊപ്പം നിന്നതിന് ശേഷമാണ് തഫീദയുടെ കേസില്‍ രക്ഷിതാക്കളെ പിന്തുണച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് ആശുപത്രി പ്രഖ്യാപിച്ചതോടെയാണ് യാത്ര സാധ്യമായത്.