ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ആഴ്ചകളില്‍ ആശുപത്രികളില്‍ നിന്നും ഏകദേശം 20,000 രോഗികളെ കൊറോണ ടെസ്റ്റ് പോലും നടത്താതെ ഡിസ്ചാര്‍ജ്ജ് ചെയ്ത് കെയര്‍ ഹോമുകളിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 16 വരെ നിലനിന്ന സര്‍ക്കാര്‍ നിബന്ധനയാണ് ഈ ചതിക്ക് വഴിയൊരുക്കിയത്. കൊവിഡ്-19 പോസിറ്റീവ് ആണെങ്കില്‍ പോലും രോഗികളെ കെയര്‍ ഹോമിലേക്ക് വിട്ടയയ്ക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിബന്ധന.
ഫെബ്രുവരി 25ന് പുറത്തുവിട്ട പബ്ലിക് ഹെല്‍ത്ത് ചട്ടങ്ങള്‍ പറഞ്ഞത് ഇങ്ങനെ- 'കെയര്‍ ഹോമിലും, കമ്മ്യൂണിറ്റിയിലും പരിചരണം ലഭിക്കുന്ന ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെടാനുള്ള സാധ്യത തീരെ കുറവാണ്'. ഈ ദുരന്ത നയമാണ് കെയര്‍ ഹോമുകളില്‍ മരണക്കെണി ഒരുക്കുകയും, 15000-ല്‍ അധികം അന്തേവാസികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തതെന്നാണ് ആരോപണം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 16 വരെയുള്ള 25 ദിന കാലയളവില്‍ 19,124 പേരെയാണ് ആശുപത്രികളില്‍ നിന്നും കെയര്‍ ഹോമുകളിലേക്ക് അഡ്മിറ്റ് ചെയ്തതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്ക് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ മഹാമാരി പടര്‍ന്നുപിടിച്ച മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചകളില്‍ 23,000-ലേറെ രോഗികളെ കെയര്‍ ഹോമിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്തു.
ടെസ്റ്റുകള്‍ നടത്താതെ ഒരു വ്യക്തിയെ പോലും കെയര്‍ ഹോമിലേക്ക് അയച്ചത് വലിയ പിഴയാണെന്ന് ചാരിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു. വൈറസ് ടെസ്റ്റുകള്‍ വേഗത്തില്‍ ഒരുക്കുന്നതില്‍ വന്ന വീഴ്ച കെയര്‍ ഹോമില്‍ ദുരന്തം സൃഷ്ടിച്ചത് എങ്ങിനെയെന്ന് ഈ കണക്ക് വ്യക്തമാക്കുന്നതായി ഏജ് യുകെ ചാരിറ്റി ഡയറക്ടര്‍ കരോളിന്‍ എബ്രഹാംസ് പറഞ്ഞു.
ഡിസ്ചാര്‍ജ്ജ് ചെയ്ത എത്ര പേര്‍ക്ക് കൊറോണാവൈറസ് ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് അല്‍ഷിമേഴ്‌സ് സൊസൈറ്റിയിലെ ഫിയോണ കരാഗര്‍ പ്രതികരിച്ചു. നഷ്ടപ്പെട്ട ജീവനുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകണം, കരാഗര്‍ ഓര്‍മ്മിപ്പിച്ചു.