കൊറോണാവൈറസ് പ്രതിസന്ധിക്കിടയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ മരണപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് യുകെ. ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് യുകെ തലനാരിഴയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താതെ രക്ഷപ്പെട്ടത്. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ചുരുങ്ങിയത് 540 ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ വൈറസ് ബാധിച്ച് മരിച്ചതായി മനുഷ്യാവകാശ സംഘടന പറഞ്ഞു. ഒന്നാം സ്ഥാനത്ത് എത്തിയ റഷ്യയില്‍ 545 മരണങ്ങള്‍ രേഖപ്പെടുത്തി.
മാര്‍ച്ച് 9 മുതല്‍ മെയ് 25 വരെ ഇംഗ്ലണ്ടിലും, വെയില്‍സിലും കൊവിഡ്-19 ബാധിച്ച് 268 മരണങ്ങളാണ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, നഴ്‌സ് അസിസ്റ്റന്റ്, പാരാമെഡിക്ക്, ആംബുലന്‍സ് സ്റ്റാഫ് എന്നിവര്‍ക്ക് പുറമെ ഹോസ്പിറ്റല്‍ പോര്‍ട്ടര്‍മാര്‍ക്കിടയിലും 272 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒഎന്‍എസ് രേഖപ്പെടുത്തി.
79 രാജ്യങ്ങളില്‍ കൊവിഡ്-19 ബാധിച്ച് 3000-ലേറെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ മരിച്ചതായി വിവിധ കണക്കുകള്‍ പരിശോധിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ഈ കണക്ക് അപൂര്‍ണ്ണമാകുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ മരണങ്ങള്‍ വ്യത്യസ്തമായി രേഖപ്പെടുത്തിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് യുകെ. എന്നാല്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്തതാണ് രാജ്യത്തെ കണക്കുകളെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.
ഈ മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നോയെന്ന് മനസ്സിലാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ ഡയറക്ടര്‍ കെയ്റ്റ് അല്ലന്‍ വ്യക്തമാക്കി. പിപിഇ നല്‍കുന്നതില്‍ പരാജയപ്പെട്ടതും, ബെയിം ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കിടയിലെ ഉയര്‍ന്ന മരണനിരക്ക് തടയുന്നതിലും പരാജയം സംഭവിച്ചു. പ്രതിസന്ധി ഇനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ട് സര്‍ക്കാര്‍ മഹാമാരിയെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം, കെയ്റ്റ് ആവശ്യപ്പെട്ടു. മെയ് മാസത്തില്‍ ബിഎംഎ നടത്തിയ സര്‍വ്വെയില്‍ പിപിഇ ലഭ്യമാകാതെ വന്ന 48% ഡോക്ടര്‍മാര്‍ സ്വന്തം നിലയില്‍ എക്വിപ്‌മെന്റ് വാങ്ങിയതായി സ്ഥിരീകരിച്ചിരുന്നു.