എ-ലെവല്‍ ഗ്രേഡുകള്‍ക്ക് എതിരെ അപ്പീല്‍ നല്‍കുന്ന സ്‌കൂളുകളില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പരീക്ഷയില്ലാതെ എ-ലെവല്‍ ഗ്രേഡുകള്‍ നല്‍കിയതോടെ വന്‍തോതില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അപ്പീല്‍ പെരുമഴ പ്രതീക്ഷിക്കുന്നതിന് ഇടയിലാണ് ഈ നിലപാട്. അതേസമയം അടുത്ത ആഴ്ച പുറത്തുവരുന്ന ജിസിഎസ്ഇ പരീക്ഷാഫലങ്ങളിലും മാര്‍ക്കിടല്‍ കുഴപ്പത്തില്‍ ചാടുമെന്നാണ് ആശങ്ക ശക്തമാകുന്നത്.
അപ്പീല്‍ നല്‍കുന്ന ചെലവ് പേടിച്ച് ഹെഡ് ടീച്ചേഴ്‌സ് പിന്‍വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ വ്യക്തമാക്കി. കൊറോണാവൈറസ് പ്രതിസന്ധിയില്‍ പരീക്ഷകള്‍ റദ്ദാക്കിയതോടെ കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ച് ഫലങ്ങള്‍ 40 ശതമാനത്തോളം ഡൗണ്‍ഗ്രേഡ് ചെയ്ത് നല്‍കിയ സര്‍ക്കാര്‍ കനത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. കുട്ടികള്‍ക്ക് നീതി നേടാന്‍ ഇറങ്ങുന്നതില്‍ നിന്ന് സ്‌കൂളുകളെ നിരുത്സാഹപ്പെടുത്തുന്നത് ഒഴിവാക്കാനാണ് 8 മില്ല്യണ്‍ മുതല്‍ 15 മില്ല്യണ്‍ വരെ പ്രതീക്ഷിക്കുന്ന ചെലവ് ഏറ്റെടുക്കുന്നതെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി.
ഓരോ അപ്പീലിനും എക്‌സാം ബോര്‍ഡ് 9.50 പൗണ്ട് മുതല്‍ 25 പൗണ്ട് വരെയാണ് പ്രാഥമിക ചാര്‍ജ്ജ് ഈടാക്കുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്ന വിഷയങ്ങളില്‍ 150 പൗണ്ട് വരെ ഈ ഫീസ് ഉയരും. ഈ ചെലവ് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കാന്‍ സ്‌കൂളുകള്‍ക്ക് അവകാശമുണ്ട്. അപ്പീല്‍ വിജയകരമായാല്‍ ഫീസ് റീഫണ്ട് ചെയ്യും. എ-ലെവല്‍ ഫലങ്ങള്‍ തീരുമാനിച്ചതിന് തുല്യമായി അടുത്ത ആഴ്ച ജിസിഎസ്ഇ പരീക്ഷാ ഫലങ്ങളും ഡൗണ്‍ഗ്രേഡ് ചെയ്യുമെന്നാണ് കരുതുന്നത്.
മാര്‍ക്കിടല്‍ കുഴപ്പല്‍ മൂലം ഈ വര്‍ഷത്തെ അപ്പീല്‍ പരിപാടി ഏറെ ഉയരുമെന്ന് വില്ല്യംസണ്‍ പറഞ്ഞു. അപ്പീലിന് കാരണമുണ്ടായിട്ടും, എന്നാല്‍ ചെലവ് പേടിച്ച് അപ്പീല്‍ കൊടുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗ്രേഡിംഗ് സിസ്റ്റത്തില്‍ യു-ടേണ്‍ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.