ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പിന് ഇടയില്‍ പെട്ട് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഗണ്‍ ക്രൈം ഇരയായി മാറിയ പെണ്‍കുട്ടിയോട് സ്‌കൂളിന്റെ ക്രൂരത. കൊവിഡ് കാലത്ത് അസുഖബാധിതയാകാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും നിര്‍ബന്ധമായി സ്‌കൂളില്‍ എത്താനാണ് അധികൃതര്‍ വാശിപിടിക്കുന്നത്. കൊവിഡ്-19 പിടിപെടാനുള്ള സാധ്യത നേരിടുന്ന പെണ്‍കുട്ടി 15-കാരി തുഷ കമലേശ്വരനോടാണ് സ്‌കൂള്‍ അധികൃതരുടെ ക്രൂരത.
2011ല്‍ സൗത്ത് ലണ്ടനിലെ സ്‌റ്റോക്ക്‌വെല്ലില്‍ വെച്ച് അഞ്ച് വയസ്സ് പ്രായമുള്ളപ്പോഴാണ് തുഷയുടെ നെഞ്ചില്‍ വെടിയേറ്റത്. നെഞ്ചിന് താഴേക്ക് തളര്‍ന്നുപോയ കുട്ടി ശ്വാസകോശ ഇന്‍ഫെക്ഷനുകളുടെ അപകടത്തിലാണ് ജീവിക്കുന്നത്. കുട്ടിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മികച്ചതല്ലെന്ന് ഡോക്ടര്‍ സ്‌കൂളിനെ അറിയിക്കുകയും ചെയ്തു. എന്നിട്ടും മകളെ ക്ലാസില്‍ വിട്ടില്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ എസെക്‌സ് ഇല്‍ഫോര്‍ഡിലെ സെവെന്‍ കിംഗ് സ്‌കൂളിലേക്ക് അയയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് രക്ഷിതാക്കളായ ശശിയും, അമ്മ ഷമീളയും.
തിങ്കളാഴ്ചയാണ് തുഷ ക്ലാസിലേക്ക് മടങ്ങിയതെന്ന് സഹോദരന്‍ തുഷാന്‍ പറഞ്ഞു. എന്നാല്‍ ഒട്ടും സുരക്ഷയില്ലാതെ ഭയന്നാണ് പോക്ക്. അവള്‍ കടന്നുപോയ അവസ്ഥ വെച്ച് നോക്കിയാല്‍ ഇതൊട്ടും ശരിയല്ല, 21-കാരനായ തുഷാന്‍ പ്രതികരിച്ചു. തുഷയ്ക്ക് ശ്വാസകോശ ഇന്‍ഫെക്ഷന് സാധ്യതയുണ്ടെന്ന് സ്‌കൂളിന് മുന്നറിയിപ്പായി ജിപി ഡോ. പിജെ സുരേഷ് കത്തയയ്ക്കുകയും ചെയ്തു.
എന്നാല്‍ ജിപിയുടെ കത്തില്‍ ആവശ്യത്തിന് വിവരങ്ങളില്ലെന്നാണ് സെവന്‍ കിംഗ്‌സ് പാസ്റ്ററല്‍ കെയര്‍ ഹെഡ് ഡീന്‍ ടെയ്‌ലര്‍ പ്രതികരിച്ചു. അങ്കിളിന്റെയും, ആന്റിയുടെയും ഷോപ്പില്‍ കളിച്ച് കൊണ്ടിരിക്കവെയാണ് തുഷയ്ക്ക് വെടിയേറ്റത്. തെരുവില്‍ വെച്ച് തന്നെ കുട്ടിക്ക് ഹാര്‍ട്ട് സര്‍ജറി നല്‍കേണ്ടി വന്നിരുന്നു. വീല്‍ച്ചെയറിലായ തുഷ വളരെ പതിയെയാണ് ജീവിതം തിരിച്ചുപിടിച്ചുവരുന്നത്. ഇതിനിടെയാണ് സ്‌കൂളിന്റെ കണ്ണില്‍ചോരയില്ലാത്ത നടപടി.