വര്‍ഷങ്ങള്‍ നീണ്ട ശമ്പളവര്‍ദ്ധന മരവിപ്പിക്കലിന് ശേഷമാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലാണ് ബ്രിട്ടനിലെ പബ്ലിക് സെക്ടര്‍ മേഖലയില്‍ ശമ്പളം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. ആശ്വാസത്തിന്റെ വെളിച്ചം പടരുന്നതിന് ഇടയില്‍ കൊറോണാവൈറസ് കാര്‍മേഘമായി പടര്‍ന്നതോടെ ശമ്പള വര്‍ദ്ധനയുടെ കടയ്ക്കല്‍ കത്തിവെച്ചാണ് ചാന്‍സലര്‍ ഋഷി സുനാക് വാളോങ്ങുന്നത്. മഹാമാരി പ്രതിസന്ധി മറികടക്കാന്‍ പബ്ലിക് സെക്ടര്‍ ജോലിക്കാരുടെ ശമ്പള വര്‍ദ്ധന തടഞ്ഞുവെയ്ക്കാനാണ് ചാന്‍സലറുടെ തീരുമാനം.
പൊതുഖജനാവില്‍ വന്നുഭവിച്ച കുറവുകള്‍ പരിഹരിക്കാനായി ശമ്പള നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഋഷി സുനാക് അടുത്ത ആഴ്ചത്തെ സ്‌പെന്‍ഡിംഗ് റിവ്യൂ ഉപയോഗിക്കുക. പ്രൈവറ്റ് സെക്ടറിലെ ജോലിക്കാര്‍ക്ക് ശമ്പളം മരവിപ്പിക്കലും, വെട്ടിച്ചുരുക്കലും നേരിടുമ്പോള്‍ അഞ്ച് മില്ല്യണ്‍ പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്ക് പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കുന്നത് മാന്യമായിരിക്കില്ലെന്നാണ് ചാന്‍സലര്‍ വിശ്വസിക്കുന്നത്.
ശമ്പള വര്‍ദ്ധനവ് ക്രമപ്പെടുത്തുകയോ, പണപ്പെരുപ്പത്തിന് താഴെ നിര്‍ത്തുകയോ ചെയ്യുന്ന ക്യാപ് ഏര്‍പ്പെടുത്താനാണ് ചാന്‍സലറുടെ നീക്കം. ടീച്ചേഴ്‌സ്, പോലീസ്, സിവില്‍ സെര്‍വന്റ്‌സ്, എന്‍എച്ച്എസ് മാനേജേഴ്‌സ്, സായുധാ സേനാംഗങ്ങള്‍ എന്നിവരെയാണ് ഈ മാറ്റ ബാധിക്കുക. ബ്രിട്ടന്റെ കൊറോണാവൈറസ് യുദ്ധത്തില്‍ മുന്നില്‍ നിന്ന് പോരാടുന്ന അര മില്ല്യണ്‍ വരുന്ന ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് നഴ്‌സുമാരും, ഡോക്ടര്‍മാര്‍ക്കും മാത്രമാണ് ഈ വെട്ടിനിരത്തലില്‍ നിന്ന് രക്ഷപ്പെടുക. മഹാമാരി കാലത്തെ ധീരോദാത്തമായ പോരാട്ടത്തിന് അംഗീകാരമായാണ് ഈ ഇളവ്.
പബ്ലിക് ഫിനാന്‍സ് കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ബില്ല്യണുകള്‍ രക്ഷപ്പെടുത്താന്‍ ഈ നാടകീയ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വൈറസ് പോരാട്ടത്തില്‍ പബ്ലിക് സെക്ടര്‍ സ്റ്റാഫിന്റെ പരിശ്രമങ്ങളെ പുകഴ്ത്തിയ ശേഷം ഈ നീക്കം സ്വാഗതാര്‍ഹമാകാന്‍ ഇടയില്ല. പ്രത്യേകിച്ച് എട്ട് വര്‍ഷം നീണ്ട ശമ്പള നിയന്ത്രണം 2018ലാണ് അവസാനിച്ചത്. ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ ചെലവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതിനുള്ള തുക കണ്ടെത്താനുള്ള ഭാരം ഋഷി സുനാകിന് മേല്‍ പതിക്കുകയാണ്.