വാക്‌സിന്‍ ഡോസുകളുടെ പരിമിതമായ എണ്ണവും, മുന്‍ഗണനാ പട്ടികയില്‍ നിന്നും വാക്‌സിനേഷനുള്ള ജനങ്ങളെ തെരഞ്ഞെടുക്കലും ബ്രിട്ടന് മുന്നില്‍ ഒരു ഹിമാലയന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍ ഈ പ്രതിസന്ധി ഒരു പരിധി വരെ സര്‍ക്കാര്‍ പരിഹരിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. 21 മില്ല്യണ്‍ കൊവിഡ് ഡോസുകള്‍ ബ്രിട്ടീഷ് മണ്ണില്‍ എത്തിച്ചേര്‍ന്നതോടെയാണ് ഫെബ്രുവരി 15നകം ഹെല്‍ത്ത് സ്റ്റാഫിന് പുറമെ 70ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, കെയര്‍ ഹോം അന്തേവാസികള്‍ക്കും ഇഞ്ചക്ഷന്‍ ലഭിക്കുമെന്ന് ഉറപ്പായത്.
വാക്‌സിന്‍ കണ്‍സൈന്‍മെന്റുകള്‍ മുഴുവന്‍ റെഗുലേറ്ററി പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ഇവയില്‍ പലതും വയലിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. എന്നിരുന്നാലും പല സുപ്രധാന ലോജിസ്റ്റിക്കല്‍ കടമ്പകളും പൂര്‍ത്തിയാക്കിയത് കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ വലിയ വിജയമാണ്. വരുന്ന ആഴ്ചകളില്‍ വാക്‌സിന്‍ ഒഴുക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് മില്ല്യണ്‍ ഡോസുകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്.
അതേസമയം ഹൈ സ്ട്രീറ്റ് കെമിസ്റ്റുകള്‍ക്കും വാക്‌സിന്‍ വില്‍ക്കാന്‍ അനുമതി നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ 200 സ്‌റ്റോറുകളില്‍ ഇത് ലഭ്യമാക്കും. 24/7 അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ഹെല്‍ത്ത്, കെയര്‍ സ്റ്റാഫുകള്‍ക്കാണ് പ്രാഥമികമായി ഇവിടെ സേവനം ലഭിക്കുക. 1564 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദിവസമാണ് വാക്‌സിന്‍ കണക്കുകള്‍ അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്.
ലോക്ക്ഡൗണ്‍ നടപടികളുടെ സഹായത്തോടെ ചില ഇടങ്ങളില്‍ എങ്ങിലും ഇന്‍ഫെക്ഷന്‍ കുറയുന്നതാണ് കരുതുന്നത്. കെയര്‍ ഹോം അന്തേവാസികളെ ജനുവരി 24നകം തന്നെ വാക്‌സിനേറ്റ് ചെയ്യുമെന്ന പദ്ധതിക്ക് എന്‍എച്ച്എസ് തുടക്കം കുറിച്ചു. അടുത്ത മാസത്തോടെ ബര്‍മിംഗ്ഹാമിലെ ഒരു സ്‌റ്റോര്‍ കൂട്ട വാക്‌സിനേഷന്‍ സെന്ററായി മാറുമെന്ന് ആസ്ദ പ്രഖ്യാപിച്ചു.