13 വയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുകയും, 15-കാരിയെ മനുഷ്യക്കടത്തിന് വിധേയമാക്കുകയും ചെയ്തത് വലിയ കുറ്റമൊന്നുമല്ലെന്ന് കുറ്റവാളി! റോച്ച്‌ഡേല്‍ ഗ്രൂമിംഗ് ഗ്യാംഗ് പ്രതിയാണ് കേസില്‍ തന്നെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമാകുമെന്ന് വാദിക്കുന്നതിനിടെ തന്റെ കുറ്റകൃത്യങ്ങളെ നിസ്സാരമാക്കിയത്.
51-കാരന്‍ ആദില്‍ ഖാന്‍, 52-കാരന്‍ ഖാരി അബ്ദുള്‍ റൗഫ് എന്നിവരെയാണ് യുകെയിലെ മറ്റ് ജനങ്ങളുടെ പൊതുനന്മയെ കരുതിയ നാടുകടത്താന്‍ ഒരുങ്ങുന്നത്. ചെറിയ പെണ്‍കുട്ടികള്‍ക്ക് എതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയ കുപ്രശസ്ത സംഘത്തിലെ അംഗങ്ങളാണ് ഇരുവരും. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ക്ക് ലഭിച്ച നാടുകടത്തല്‍ ഉത്തരവിനെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇതിനിടെയാണ് ഇമിഗ്രേഷന്‍ ട്രിബ്യൂണല്‍ ഹിയറിംഗില്‍ 'തങ്ങള്‍ അത്ര വലിയ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്ന്' ഖാന്‍ അവകാശപ്പെട്ടത്. താന്‍ പാകിസ്ഥാനി പൗരത്വം ഉപേക്ഷിച്ചതിനാല്‍ നാടില്ലാത്ത അവസ്ഥയാകുമെന്നും, ഇതിനാല്‍ നാടുകടത്താന്‍ പാടില്ലെന്നുമാണ് ഇയാളുടെ വാദങ്ങള്‍. 13 വയസ്സുകാരിയെ ഗര്‍ഭിണിയാക്കുകയും, പിന്നീട് കുഞ്ഞിന്റെ പിതാവ് താനല്ലെന്ന് വാദിക്കുകയും, മറ്റൊരു 15-കാരിയെ കണ്ടുമുട്ടി ഇവള്‍ പരാതിപ്പെട്ടപ്പോള്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്ത വ്യക്തിയാണ് ഖാന്‍.
2012ല്‍ എട്ട് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും നാല് വര്‍ഷത്തിന് ശേഷം ലൈസന്‍സില്‍ പുറത്തിറങ്ങി. കേസിന് ലഭിച്ച കവറേജിന് എതിരെയും ട്രിബ്യൂണലില്‍ ഖാന്‍ പരാതിപ്പെട്ടു. 'ജേണലിസ്റ്റുകള്‍ ജീവിതം നരകമാക്കി. ഞങ്ങള്‍ വലിയ ക്രിമിനലുകളല്ല. അത്ര വലിയ കുറ്റകൃത്യവും ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്. ഇപ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യുന്നില്ല. മാധ്യമങ്ങളാണ് ഞങ്ങളെ വലിയ കുറ്റവാളിയാക്കിയത്', ഖാന്‍ ആരോപിച്ചു.
ഖാനും, റൗഫും ഉള്‍പ്പെടെ ഒന്‍പത് ഏഷ്യക്കാരാണ് പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടത്. മദ്യവും, മയക്കുമരുന്നും നല്‍കി 12 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയും, പണം വാങ്ങി മറ്റുള്ളവര്‍ക്ക് ഇവരെ ദുരുപയോഗം ചെയ്യാന്‍ വിട്ടുനല്‍കുകയുമാണ് പ്രതികള്‍ ചെയ്ത ക്രൂരത. യുകെ-പാകിസ്ഥാനി ഇരട്ട പൗരത്വമുള്ളവരാണ് ഖാനും, റൗഫും. കുറ്റവാളികളെ നാടുകടത്താന്‍ കാലതാമസം നേരിടുന്ന ഹോം സെക്രട്ടറിമാര്‍ക്ക് പഴികേള്‍പ്പിക്കുകയാണ്.