എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച മൂന്ന് ശതമാനം ശമ്പള വര്‍ദ്ധനവിനെതികെ സമരം ചെയ്യുമെന്ന യൂണിയനുകളുടെ ഭീഷണി തള്ളി മന്ത്രിമാര്‍. നികുതിദായകര്‍ മഹാമാരിക്ക് എതിരെ പോരാടാനായി 350 മില്ല്യണ്‍ ചെലവഴിച്ചതും, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനയില്‍ ഫ്രീസിംഗ് നേരിടുന്നതാണ് ഇവര്‍ ന്യായീകരണമായി ഉയര്‍ത്തിക്കാണിക്കുന്നത്.
നഴ്‌സുമാര്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും നല്‍കുന്ന വര്‍ദ്ധനവില്‍ യൂണിയനുകള്‍ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. ഏപ്രില്‍ വരെ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ദ്ധനവ് ലഭിക്കുക. എന്നാല്‍ കൊറോണാവൈറസ് പ്രതിസന്ധിയെ നേരിട്ടവര്‍ക്ക് 15 ശതമാനം ശമ്പള വര്‍ദ്ധനവെങ്കിലും വേണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ ഒരുങ്ങുകയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും വ്യക്തമാക്കിക്കഴിഞ്ഞു. 1 ശതമാനം ശമ്പള വര്‍ദ്ധനവാണ് മൂന്നായി ഉയര്‍ത്തിയത്.
പൊതുഖജനാണ് കുഴപ്പത്തില്‍ ഇരിക്കുമ്പോള്‍ എന്‍എച്ച്എസിന്റെ കാര്യം പ്രത്യേകമായി പരിഗണിച്ചാണ് വര്‍ദ്ധനവ് നല്‍കുന്നതെന്ന് ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ടെംഗ് പറഞ്ഞു. 24000 പൗണ്ടില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന പോലീസിനും, അധ്യാപകര്‍ക്കും ഈ വര്‍ഷം ഒരു പൗണ്ട് പോലും വര്‍ദ്ധിക്കില്ല. പ്രൈവറ്റ് സെക്ടറില്‍ ശമ്പളം മെച്ചപ്പെടാന്‍ തുടങ്ങിയതോടെയാണ് പ്രഖ്യാപനങ്ങള്‍ എത്തിയത്. 16 മാസക്കാലം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഫര്‍ലോംഗും, പേ ഫ്രീസും മൂലം ബുദ്ധിമുട്ടിലായിരുന്നു.
ഈ ഘട്ടത്തില്‍ മൂന്ന് ശതമാനം ശമ്പള വര്‍ദ്ധനവ് മാന്യമാണെന്ന് ബിസിനസ്സ് സെക്രട്ടറി വ്യക്തമാക്കി. നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, ഡെന്റിസ്റ്റ്, സാലറീഡ് ജിപി, ഡൊമസ്റ്റിക് സ്റ്റാഫ്, മറ്റ് സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവര്‍ക്കും വര്‍ദ്ധന ഗുണമാകും. ഒരു ശരാശരി നഴ്‌സിന് ആയിരം പൗണ്ട് വര്‍ദ്ധനവാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. എന്നാല്‍ ഈ പ്രഖ്യാപനം അംഗീകരിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും യൂണിയനുകളുടെ പ്രഖ്യാപനം. ആര്‍സിഎന്‍ 12.5 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെടുന്നത്.