CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 3 Seconds Ago
Breaking Now

യുകെയില്‍ പഴങ്ങളും, പച്ചക്കറികളും ഇനി പൗണ്ടിലും, ഔണ്‍സിലും വില്‍ക്കാന്‍ അനുമതി വരുന്നു; ഇയു നിയമങ്ങള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഗുണകരമല്ലെങ്കില്‍ ചവറ്റുകുട്ടയിലേക്ക്; ഈ മാറ്റങ്ങള്‍ ഗുണകരമാകുമോ?

നിലവിലെ നിയമപ്രകാരം വ്യാപാരികള്‍ മെട്രിക് അളവുകളായ ഗ്രാം, കിലോഗ്രാം, മില്ലിമീറ്റര്‍, ലിറ്റര്‍ എന്നിവയിലാണ് പാക്കേജ്, ലൂസ് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടത്

ബ്രക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിച്ചാണ് ബ്രിട്ടനില്‍ പല വ്യാപാര വിനിമയങ്ങളും നടക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കി തനതായ ബ്രിട്ടീഷ് രീതികളിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്. ഇതിന്റെ ഭാഗമായി പഴങ്ങളും, പച്ചക്കറികളും പൗണ്ടിലും, ഔണ്‍സിലും വില്‍ക്കാന്‍ ഷോപ്പുകള്‍ക്ക് ഉടന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുകെ സ്റ്റാറ്റിയൂട്ട് പുസ്തകത്തില്‍ തുടരുന്ന ഇയു നിയമങ്ങളെ കുറിച്ചാണ് സുപ്രധാന റിവ്യൂ സംഘടിപ്പിക്കുന്നത്. ബ്രസല്‍സില്‍ തയ്യാറാക്കിയ നിയമങ്ങള്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഗുണകരമാകാത്ത പക്ഷം മെച്ചപ്പെടുത്തുകയോ, തള്ളിക്കളയുകയോ ചെയ്യും. ഇതിലൊന്നാണ് വസ്തുക്കള്‍ പൗണ്ടിലും, ഔണ്‍സിലും വില്‍ക്കുന്നത് വിലക്കിയ ഇയു നിയമം. 

യുകെയുടെ ദേശീയ താല്‍പര്യം പരിഗണിക്കാതെയാണ് പല നിയമങ്ങളും നടപ്പാക്കിയതെന്ന് ബ്രക്‌സിറ്റ് ചീഫ് ലോര്‍ഡ് ഫ്രോസ്റ്റ് പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ഫെബ്രുവരിയില്‍ തന്നെ നിലവിലെ ഇയു നിയമങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യമായവ കണ്ടെത്താന്‍ മുന്‍ ക്യാബിനറ്റ് മന്ത്രി ഇയാന്‍ ഡങ്കന്‍ സ്മിത്തിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. 

ഈ ടാസ്‌ക്‌ഫോഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സാധനങ്ങള്‍ പൗണ്ടിലും, ഔണ്‍സിലും വില്‍ക്കുന്ന നിയമമാറ്റം വേണമോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. നിലവിലെ നിയമപ്രകാരം വ്യാപാരികള്‍ മെട്രിക് അളവുകളായ ഗ്രാം, കിലോഗ്രാം, മില്ലിമീറ്റര്‍, ലിറ്റര്‍ എന്നിവയിലാണ് പാക്കേജ്, ലൂസ് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടത്. ഇംപീരിയല്‍ യൂണിറ്റില്‍ വില്‍ക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ നിലവില്‍ ബിയറും, സിഡെര്‍ പിന്റും, പാല്‍, വിലയേറിയ മെറ്റലുകളുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.