ശൈത്യകാലം വരുമ്പോള്‍ പ്ലാന്‍ എ'യും, ബി'യും കടന്ന് 'പ്ലാന്‍ സി' നടപ്പാക്കാന്‍ ആലോചനയുമായി മന്ത്രിമാര്‍. വിവിധ കുടുംബങ്ങള്‍ സമ്പര്‍ക്കത്തില്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ മാസ്‌ക് നിര്‍ബന്ധമാകുന്നതും, വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനും, വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കാനുമാണ് മന്ത്രിമാരുടെ ചിന്ത. ബൂസ്റ്റര്‍ വാക്‌സിന്റെ സഹായത്തോടെ വൈറസിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ വഴി സ്വീകരിക്കേണ്ടി വരുമെന്നാണ് അവസ്ഥ.
വിന്ററില്‍ പ്രതിദിനം 100,000 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥ വന്നുചേര്‍ന്നേക്കാമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് നല്‍കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ആളുകളോട് പുറത്ത് വെച്ച് കണ്ടുമുട്ടാനും, മാസ്‌ക് ധരിക്കാനും, പതിവായി ടെസ്റ്റിംഗ് നടത്താനുമാണ് ജാവിദ് ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സമ്മര്‍ദത്തിലേക്ക് എത്തിയിട്ടില്ലെന്നും ഹെല്‍ത്ത് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വിന്റര്‍ പ്ലാന്‍ ബി'യിലേക്ക് മടങ്ങണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം ജാവിദ് തള്ളി. ഈ ഘട്ടത്തില്‍ മാസ്‌കും, വര്‍ക്ക് ഫ്രം ഹോമും തിരിച്ചെത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ച് സമയം കൂടി കാത്തിരിക്കാനുള്ള സര്‍ക്കാരിന്റെ മനസ്സ് എന്‍എച്ച്എസ് നേതാക്കളെ ചൊടിപ്പിക്കും. ആശുപത്രികള്‍ സമ്മര്‍ദത്തിലാണെന്നും, മഹാമാരിയുടെ ബാക്ക്‌ലോഗ് ഇത് ഇരട്ടിയാക്കുകയാണെന്നുമാണ് ഇവരുടെ നിലപാട്.
മഹാമാരി അവസാനിക്കാത്തതിനാല്‍ മൂന്നാം ഡോസിന് യോഗ്യതയുള്ളവര്‍ മുന്നോട്ട് വരണമെന്ന് ജാവിദ് ആഹ്വാനം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല സ്വാതന്ത്ര്യം നിലനിര്‍ത്താനും ഇത് ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്മസ് എത്തുമ്പോഴേക്കും കൊറോണാവൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടര്‍ന്നാല്‍ പ്ലാന്‍ സി നടപ്പാക്കാനാണ് ക്യാബിനറ്റില്‍ ചര്‍ച്ച നടക്കുന്നത്.
അതേസമയം പ്ലാന്‍ ബി'യിലേക്ക് മടങ്ങേണ്ട സമയം ഇപ്പോഴാണെന്ന് ബിഎംഎ ചെയര്‍ ഡോ. ചാന്ദ് നാഗ്‌പോള്‍ വ്യക്തമാക്കി. 1 ലക്ഷം കേസുകള്‍ കാണാന്‍ അധികം സമയം വേണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ രേഖപ്പെടുത്തുന്ന മരണങ്ങള്‍ മാര്‍ച്ചില്‍ ലോക്ക്ഡൗണില്‍ രേഖപ്പെടുത്തിയതിന് തുല്യമാണ്. അതിനാല്‍ അടിയന്തര നടപടി സ്വീകരിച്ച് എന്‍എച്ച്എസിനെയും, ജീവനുകളും സംരക്ഷിക്കണം, ഡോ. നാഗ്‌പോള്‍ വ്യക്തമാക്കി.