രാജ്ഞിയുടെ ആരോഗ്യ വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം രാജ്യത്തെ വഴിതെറ്റിച്ചതായി ആരോപണം. രാജ്ഞിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വിവരം പൊതുജനങ്ങളുമായി പങ്കുവെയ്ക്കാതെ മറച്ചുവെച്ചതിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ കിംഗ് എഡ്വാര്‍ഡ് 7-ാമന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95-കാരിയായ രാജഭരണാധികാരി ചില ടെസ്റ്റുകള്‍ എടുക്കാനാണ് രാത്രിയില്‍ ഇവിടെ തങ്ങിയത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കുള്ള രണ്ട് ദിവസത്തെ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ രാജ്ഞി വിന്‍ഡ്‌സര്‍ കാസിലില്‍ തന്നെയുള്ളതായാണ് കൊട്ടാരത്തിലെ കമ്മ്യൂണിക്കേഷന്‍സ് ടീം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ 24 മണിക്കൂറിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലേക്ക് രാജ്ഞിയെ കൊണ്ടുപോയതായി സ്ഥിരീകരണം വന്നത്.
രാജ്ഞി കൊട്ടാരത്തിലുള്ളപ്പോള്‍ മാത്രം ഉയര്‍ന്നുപറക്കുന്ന പതാകയും വിന്‍ഡ്‌സറില്‍ തുടരുകയും ചെയ്തു. വാര്‍ത്ത മറച്ചുവെയ്ക്കാന്‍ മനഃപ്പൂര്‍വ്വം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് ചെയ്തതെന്ന ആരോപണം രാജകീയ ശ്രോതസ്സുകള്‍ നിഷേധിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങളില്ലാതെ വരുമ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ് ചെയ്യുന്നതെന്ന് രാജകീയ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
രാജ്ഞി ആശുപത്രിയില്‍ കഴിഞ്ഞ വിവരം രാജകീയ ആശയവിനിമയങ്ങളില്‍ നിന്നും മറച്ചുവെച്ചതോടെ ഇവിടെ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് മുന്‍ ബിബിസി ജേണലിസ്റ്റ് പീറ്റര്‍ ഹണ്ട് പറഞ്ഞു. രാജകുടുംബത്തിന്റെ സ്വകാര്യത മാനിച്ചാണ് ആരോഗ്യപരമായ വിഷയങ്ങള്‍ വെളിപ്പെടുത്താന്‍ കൊട്ടാര ഉദ്യോഗസ്ഥര്‍ മടിക്കുന്നത്.