വാക്‌സിന്‍ പാസ്‌പോര്‍ട്ടും, വര്‍ക്ക് ഫ്രം ഹോം നിബന്ധനയും നടപ്പാക്കി സൂപ്പര്‍ മ്യൂട്ടന്റ് കൊവിഡ് വേരിയന്റിനെ പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനെ ഉപദേശിച്ച് സേജ് ശാസ്ത്രജ്ഞര്‍. മുന്‍ തരംഗങ്ങള്‍ക്ക് സമാനമായതോ, ഇതിനെ മറികടക്കുന്നതോ ആയിട്ടുള്ള കേസുകളുടെ കുതിച്ചുചാട്ടത്തിന് പുതിയ സ്‌ട്രെയിന്‍ വഴിയൊരുക്കാമെന്ന് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്), സബ്ഗ്രൂപ്പ് നെര്‍വ്ടാഗ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
വേരിയന്റ് കൂടുതല്‍ ഗുരുതരമാകുമോ, അതോ ലഘുവായ രോഗമാണോ സൃഷ്ടിക്കുകയെന്ന കാര്യത്തില്‍ അന്തിമ കണ്ടെത്തലിന് ഇതുവരെ സമയമായിട്ടില്ലെന്ന് വിദഗ്ധ സമിതി സമ്മതിക്കുന്നു. പ്രഭവകേന്ദ്രമായ സൗത്ത് ആഫ്രിക്കയില്‍ നിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ പുറത്തുവരുന്നത്. ഭൂരിപക്ഷം കേസുകളില്‍ രോഗാവസ്ഥ കാഠിന്യം കുറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിക്കുമ്പോഴും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണമേറുകയാണ്.
ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ക്രിസ് വിറ്റി, ചീഫ് സയന്റിഫിക് ഓഫീസര്‍ പാട്രിക് വാല്ലന്‍സ് എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 97-ാമത് സേജ് യോഗത്തിലാണ് ഒമിക്രോണ്‍ രംഗത്തിറങ്ങിയത് വിലക്കുകള്‍ ആവശ്യമാക്കിയെന്ന് വ്യക്തമായത്. സ്‌ട്രെയിന്‍ സൃഷ്ടിക്കുന്ന രോഗബാധയെ കുറിച്ചുള്ള സംശയങ്ങള്‍ ബാക്കിയാണെന്നതിന് പുറമെ വാക്‌സിനുകള്‍ക്ക് മേലുള്ള പ്രത്യാഘാതവും കൃത്യമായി അറിവില്ലെന്നതാണ് അവസ്ഥയെന്ന് യോഗം സ്ഥിരീകരിച്ചു.
സേജിന്റെ മോഡലിംഗ് സബ്ഗ്രൂപ്പായ സ്‌പൈ-എം യോഗത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും കൊറോണാവൈറസ് എന്‍എച്ച്എസില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതിന് ശേഷമാകും വാക്‌സിനുകളുടെയും, സ്വാഭാവിക പ്രതിരോധശേഷിയുടെയും ബലത്തില്‍ ഇതൊരു സാധാരണ ജലദോഷമായി പരിണമിക്കുക. 2026 വരെയെങ്കിലും കൃത്യമായ നിരീക്ഷണവും, നടപടികളും വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.