ആറ് വയസ്സുകാരെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പിതാവിനും, രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ. അതിക്രൂരമായ കൊലപാതകത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അന്വേഷണം പ്രഖ്യാപിച്ചു. 29-കാരന്‍ തോമസ് ഹ്യൂഗ്‌സ്, 32-കാരി എമ്മാ ടസ്റ്റിന്‍ എന്നിവരാണ് കൊടും ക്രൂരതകളിലൂടെ ആര്‍തര്‍ ലാബിഞ്ചോ ഹ്യൂഗ്‌സിന്റെ ജീവനെടുത്തത്.
ദിവസത്തില്‍ 14 മണിക്കൂര്‍ കുടുംബത്തില്‍ നിന്നും അകറ്റിനിര്‍ത്തുകയും, നിലത്ത് കിടന്ന് ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത് ഉള്‍പ്പെടെ ക്രൂരതകളാണ് അരങ്ങേറിയിരുന്നത്. ഭക്ഷണത്തില്‍ അമിതമായി ഉപ്പുകലര്‍ത്തി കഴിപ്പിക്കുകയും, അല്ലാത്ത സമയങ്ങളില്‍ പട്ടിണിക്കിടുകയും ചെയ്യുന്നതായിരുന്നു പതിവ്.
പിതാവും, രണ്ടാനമ്മയും കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആര്‍തര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പോലീസും, സോഷ്യല്‍ സര്‍വ്വീസും, അധ്യാപകരും തള്ളിക്കളഞ്ഞതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്‍തറുടെ തല പല തവണ കട്ടിയുള്ള പ്രതലത്തില്‍ ആഞ്ഞിടിപ്പിച്ചാണ് ടസ്റ്റിന്‍ കൊല നടത്തിയതെന്ന് വ്യക്തമായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഷിര്‍ലിയിലുള്ള വീട്ടില്‍ വെച്ചായിരുന്നു ക്രൂരകൃത്യങ്ങള്‍. ആര്‍തറുടെ കുടുംബത്തെ മുഖാമുഖം കാണാന്‍ പോലും ധൈര്യം കാണിക്കാതെ വിധി പ്രഖ്യാപിക്കുമ്പോള്‍ ജയിലിലായിരുന്നു ടസ്റ്റിന്‍. ചുരുങ്ങിയത് 29 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി രണ്ടാനമ്മയ്ക്ക് വിധിച്ചത്.
നരഹത്യക്ക് കുറ്റക്കാരനായി കണ്ടെത്തിയ പിതാവ് ഹ്യൂഗ്‌സിന് 21 വര്‍ഷം ശിക്ഷയും വിധിച്ചു. സംഭവങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി അധികൃതര്‍ക്ക് സംഭവിച്ച വീഴ്ചയില്‍ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.