സ്വന്തം കുഞ്ഞിനെ പട്ടിണിക്കിട്ടും, ഭക്ഷണത്തില്‍ ഉപ്പ് കലര്‍ത്തി വിഷമാക്കി നല്‍കി കൊല്ലാന്‍ നോക്കുന്ന പിതാവ്. കുഞ്ഞിന്റെ പേരുപറഞ്ഞ് കാമുകന്‍ പൂര്‍വ്വഭാര്യയുടെ അരികിലേക്ക് പോകുമെന്ന ഭയത്തില്‍ കുഞ്ഞിനെ കൊല്ലാക്കൊല ചെയ്ത് ഒടുവില്‍ ജീവനെടുത്ത രണ്ടാനമ്മ. ഇവര്‍ക്ക് ഏത് വിധത്തിലുള്ള ശിക്ഷ വിധിച്ചാലും കുറഞ്ഞ് പോകും. മൃഗങ്ങളെ തോല്‍പ്പിക്കുന്ന മൃഗീയത കാണിക്കുന്ന ഇവരെ മനുഷ്യരെന്ന് വിശേഷിപ്പിക്കുന്നത് അപമാനവുമാകും.
ആറ് വയസ്സുകാന്‍ ആര്‍തര്‍ ലാബിഞ്ചോ ഹ്യൂഗ്‌സിന്റെ കൊലപാതക കേസില്‍ പിതാവിനും, കാമുകിയ്ക്കും ശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് വിധി പുനഃപരിശോധനയ്ക്കായി അറ്റോണി ജനറല്‍ മുന്‍പാകെ എത്തുന്നത്. അതിക്രൂരമായ ചെയ്തികള്‍ കാട്ടിക്കൂട്ടിയ ദമ്പതികളുടെ ശിക്ഷ ദീര്‍ഘിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
ആര്‍തറുടെ മരണത്തില്‍ പങ്കുവഹിച്ച എമ്മാ ടസ്റ്റിനും, തോമസ് ഹ്യൂഗ്‌സിനും യഥാക്രമം 29 വര്‍ഷം, 21 വര്‍ഷം വീതമുള്ള ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ഈ ശിക്ഷ പോരെന്ന് സോളിഹള്‍ എംപി ജൂലിയന്‍ നൈറ്റ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചു. ആര്‍തറിന് ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കിടത്തിയ ശേഷം രണ്ടാനമ്മ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിന്നുരസിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിമര്‍ശനം രൂക്ഷമായത്.
ഫുട്‌ബോള്‍ ആരാധകനായിരുന്ന ആര്‍തറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വിവിധ ഫുട്‌ബോള്‍ ക്ലബുകള്‍ മത്സരങ്ങള്‍ക്കിടെ നിശബ്ദത ആചരിച്ചും, കൈയടിച്ചും, ബാനര്‍ ഉയര്‍ത്തിയും ഐക്യദാര്‍ഢ്യവും സ്‌നേഹവും അറിയിച്ചു.