ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിപക്ഷം സ്ത്രീകള്‍ക്കും 30 വയസ്സിന് മുന്‍പ് കുഞ്ഞുങ്ങള്‍ പിറക്കുന്നില്ലെന്ന് ഔദ്യോഗിക ഡാറ്റ. ആദ്യമായാണ് ഈ വിധത്തിലൊരു മാറ്റം ബ്രിട്ടനില്‍ പ്രകടമാകുന്നത്. 1990ല്‍ ജനിച്ച സ്ത്രീകളില്‍ 50.1 ശതമാനം പേരും 30-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കുട്ടികളില്ലാത്തവരാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
30 വയസ്സില്‍ താഴെയുള്ള അമ്മമാരേക്കാള്‍ കൂടുതല്‍ കുട്ടികളില്ലാത്ത സ്ത്രീകള്‍ ആദ്യമായാണ് രൂപപ്പെടുന്നത്. 1920ല്‍ കണക്കുകള്‍ രേഖപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഈ അവസ്ഥ. ആ ദശകത്തില്‍ കാല്‍ശതമാനം പേര്‍ മാത്രമാണ് മുപ്പത് വയസ്സിനുള്ളില്‍ പ്രസവിക്കാതിരുന്നത്. 1940കളില്‍ ജനിച്ച സ്ത്രീകളില്‍ 82 ശതമാനം പേര്‍ക്കും ഈ പ്രായത്തില്‍ ഒരു കുട്ടി ജനിച്ചിട്ടുണ്ട്.
എന്നാല്‍ ആളുകള്‍ കുട്ടികളെ പിന്നീട് മതിയെന്ന് തീരുമാനിക്കുന്ന ട്രെന്‍ഡ് ഉയരുകയാണെന്ന് ഒഎന്‍എസ് പറഞ്ഞു. ഒപ്പം കുടുംബത്തിന്റെ വലുപ്പം കുറയ്ക്കാനും തയ്യാറാകുന്നുണ്ട്. കുട്ടികളുണ്ടാകാന്‍ ഏറ്റവും സാധാരണ പ്രായം ഇപ്പോള്‍ 31 ആണ്. 1940കളില്‍ ഇത് 22 ആയിരുന്നു.
70കള്‍ മുതലാണ് 30 വയസ്സെങ്കിലും എത്താതെ കുട്ടികള്‍ ഉണ്ടാകുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയത്. ഈ വളര്‍ച്ച തൊട്ടടുത്ത ദശകത്തില്‍ കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഈ നിരക്ക് 50 ശതമാനം കടന്നത്. ഗര്‍ഭം ധരിക്കുന്നത് വൈകുന്ന രീതി തുടരുകയാണെന്ന് ഒഎന്‍എസ് സ്റ്റാറ്റിറ്റീഷ്യന്‍ അമാന്‍ഡ ഷാര്‍ഫ്മാന്‍ പറഞ്ഞു.
ഒരിക്കല്‍ പോലും കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീകളുടെ എണ്ണവും ഉയരുകയാണ്. 2020ല്‍ 45-ാം വയസ്സില്‍ കുട്ടികള്‍ ഇല്ലാത്ത സ്ത്രീകളുടെ എണ്ണം 18 ശതമാനമാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.