അമേരിക്കയില്‍ കൊച്ചുകുട്ടികളുടെ കൈയില്‍ പോലും തോക്ക് എത്തിച്ചേരുന്ന സംസ്‌കാരത്തിന്റെ പ്രത്യാഘാതം അവരുടെ രാജ്യം നേരിട്ട് വരികയാണ്. ആര്, എപ്പോള്‍ വേണമെങ്കിലും, ആര്‍ക്ക് നേരെയും വെടിയുതിര്‍ക്കാമെന്ന ഭീതിജനകമായ അവസ്ഥ ഒരു രാജ്യത്തിന്റെ സമാധാനം കെടുത്തുമ്പോള്‍ കുട്ടികള്‍ പോലും തോക്കെടുത്ത് മറ്റുള്ളവര്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ക്കാം. ഇപ്പോള്‍ ടെക്‌സാസിലെ എലിമെന്ററി സ്‌കൂളില്‍ നടന്ന ക്രൂരമായ വെടിവെപ്പ് നടത്തിയത് വെറും 18 വയസ്സ് മാത്രമുള്ള ആയുധധാരിയാണ്.
സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 വിദ്യാര്‍ത്ഥികളും, രണ്ട് അധ്യാപകരുമായി ഉയര്‍ന്നു. ടാക്ടിക്കല്‍ സപ്പോര്‍ട്ട് ടീമിനൊപ്പം സ്‌കൂളിലെത്തിയ ബോര്‍ഡര്‍ പട്രോള്‍ ഏജന്റ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയതോടെയാണ് അക്രമത്തിന് അവസാനം കുറിച്ചത്. സ്‌കൂളില്‍ ഒളിച്ചിരുന്ന് ടെക്‌സാസ് പോലീസ് ഉദ്യോഗസ്ഥരുമായി വെടിവെപ്പ് നടത്തിയ ശേഷമായിരുന്നു ഈ നീക്കം നടത്തിയത്.
18-കാരനായ സാല്‍വഡോര്‍ റാമോസാണ് അക്രമിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹാന്‍ഡ്ഗണ്ണും, റൈഫിളുമായി എത്തിയ ഇയാള്‍ മുത്തശ്ശിയെ വെടിവെച്ച ശേഷമാണ് സ്‌കൂളിലെത്തി വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് വ്യക്തമാക്കി. മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ സ്ഥിതി വ്യക്തമല്ല. 44-കാരിയായ അധ്യാപിക ഇവാ മിറെല്‍സും കൊല്ലപ്പെട്ട അധ്യാപകരില്‍ ഒരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നോര്‍ത്ത് ഡക്കോട്ടയില്‍ ജനിച്ച റാമോസ് ഉവാള്‍ഡെ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഏഴ് വയസ്സ് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് റാമോസിന്റെ തോക്കിന് ഇരകളായത്. 2018ല്‍ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ 14 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും, മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ട ശേഷം നടന്ന മാരകമായ കൂട്ടക്കൊലയാണ് ഇത്. 'ഒരു 18 വയസ്സുകാരന്‍ തോക്ക് കടയില്‍ ചെന്ന് രണ്ട് ആയുധങ്ങള്‍ വാങ്ങുകയെന്നത് തെറ്റായ കാര്യമാണ്. തോക്ക് ലോബിക്കെതിരെ നമ്മള്‍ എപ്പോഴാണ് രാജ്യമെന്ന നിലയില്‍ നിലപാട് സ്വീകരിക്കുക', പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അക്കൗണ്ടില്‍ തോക്കുകളുടെ ചിത്രം പോസ്റ്റ് ചെയ്ത് വലിയ പരിചയമില്ലാത്ത പെണ്‍കുട്ടിയെ ടാഗ് ചെയ്യാനും റാമോസ് തയ്യാറായി. അത്രയൊന്നും പരിചയമില്ലാത്ത തന്നെ ടാഗ് ചെയ്തത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് ഈ പെണ്‍കുട്ടി പ്രതികരിക്കുകയും ചെയ്തു. ഇതിന് ശേഷം രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു കൂട്ടക്കൊല.