12 വയസ്സുകാരനായ ആര്‍ച്ചി ബാറ്റേഴ്‌സ്ബീയ്ക്ക് ഈ ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ സമയമായെന്ന് കോടതി വിധിച്ചതോടെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍. ഇന്ന് ഉച്ചയോടെ ആര്‍ച്ചിക്ക് നല്‍കിവരുന്ന പിന്തുണ ഡോക്ടര്‍മാര്‍ ഓഫാക്കും. മകന്റെ വധശിക്ഷ നടപ്പാക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് എന്‍എച്ച്എസിന് എതിരെ രൂക്ഷവിമര്‍ശനമാണ് കുട്ടിയുടെ അമ്മ നടത്തുന്നത്.
ഒരു ഓണ്‍ലൈന്‍ ചലഞ്ചില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് 12-കാരന്‍ ആര്‍ച്ചിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ബ്രെയിന്‍-സ്‌റ്റെം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. അഗാധമായ കോമയില്‍ വീണ ആര്‍ച്ചിയുടെ ശരീരത്തിന് പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാനും കഴിയില്ല.
കുട്ടിയുടെ ജീവന്‍ പിടിച്ചുവെയ്ക്കുന്നത് അവന്റെ തന്നെ താല്‍പര്യത്തിന് വിരുദ്ധമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ കോടതി മാതാപിതാക്കളുടെ ഹര്‍ജി തള്ളിയത്. ചികിത്സ പിന്‍വലിക്കുന്നത് കുട്ടിയുടെ മനുഷ്യാവകാശ ലംഘനമാകുമെന്നാണ് രക്ഷിതാക്കളായ ഹോളി ഡാന്‍സും, പോള്‍ ബാറ്റേഴ്‌സ്ബീയും വാദിച്ചത്.
എന്നാല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ഈസ്റ്റ് ലണ്ടന്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ മകന്റെ ബെഡിന് അരികില്‍ ഹൃദയം തകര്‍ന്ന് നില്‍ക്കുകയാണ് ഇരുവരും. മകന് വേണ്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും നേരത്തെ വിഷയത്തില്‍ ഇടപെടാന്‍ കോടതി തയ്യാറായിരുന്നില്ല.
'അവസാനം വരെ പോരാടുമെന്ന് ആര്‍ച്ചിക്ക് ഉറപ്പ് നല്‍കിയിരുന്നു. അവന്‍ ഇപ്പോഴും പോരാടുകയാണ്. നാളെ അവസാന ദിനമായാലും സുപ്രീംകോടതിയില്‍ പോകും', ഡാന്‍സ് പറഞ്ഞു. ശനിയാഴ്ച രാത്രി വധശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകളോടെ ആശുപത്രി ഒരു കത്ത് കൈമാറിയെന്നും അമ്മ ആരോപിക്കുന്നു. ടിക് ടോക്കില്‍ അരങ്ങേറിയ 'ബ്ലാക്ക്ഔട്ട് ചലഞ്ചാണ്' കുട്ടിയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.