യുകെയുടെ പ്രമാദമായ ട്രിഡന്റ് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടത് ആണവ പ്രതിരോധത്തിന്റെ ശേഷിയെ അട്ടിമറിക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറിക്ക് മുന്നറിയിപ്പ്. 17 മില്ല്യണ്‍ പൗണ്ടിന്റെ മിസൈല്‍ ദിശതെറ്റി, തൊടുത്തുവിട്ട അന്തര്‍വാഹിനിക്ക് സമീപം കടലില്‍ തകര്‍ന്നുവീണത് നാണക്കേടിന് അപ്പുറമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നിരുന്നാലും ബ്രിട്ടന്റെ ആണവ പ്രതിരോധം ഫലപ്രദവും, ആശ്രയിക്കാവുന്നതുമാണെന്ന് ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആവര്‍ത്തിക്കുന്നു. ആണവായുധ സിസ്റ്റത്തില്‍ മികച്ച ആത്മവിശ്വാസം ഉണ്ടെന്ന് ഗവണ്‍മെന്റ് പറയുന്നു. ഇത് രണ്ടാം തവണയാണ് മിസൈല്‍ പരീക്ഷണം പരാജയമായി മാറുന്നത്. 2016-ലും സമാനമായ അവസ്ഥ നേരിട്ടിരുന്നു.
കഴിഞ്ഞ മാസം ഫ്‌ളോറിഡയുടെ തീരത്ത് എച്ച്എംഎസ് വാന്‍ഗാര്‍ഡ് ക്രൂ പരിശീലനം നടത്തവെയായിരുന്നു വിക്ഷേപണം. ഗ്രാന്റ് ഷാപ്‌സും, ഫസ്റ്റ് സീ ലോര്‍ഡ് അഡ്മിറല്‍ സര്‍ ബെന്‍ കീയും അന്തര്‍വാഹിനിയില്‍ വിക്ഷേപണത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. ട്രിഡന്റ് 2 മിസൈല്‍ ആകാശത്തേക്ക് പറന്നുയര്‍ന്നെങ്കിലും ഇതിന്റെ ആദ്യ ഘട്ട ബൂസ്റ്ററുകള്‍ക്ക് തീപിടിച്ചില്ല, ഇതോടെ 58 ടണ്‍ വരുന്ന മിസൈല്‍ അന്തര്‍വാഹിനിക്ക് സമീപം തന്നെ വന്നുപതിച്ച് മുങ്ങിത്താണതായാണ് റിപ്പോര്‍ട്ട്.
മിസൈലിനൊപ്പമുള്ള ഉപകരണത്തിന്റെ പ്രശ്‌നമാണ് വിക്ഷേപണം പരാജയപ്പെടാന്‍ ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. പരീക്ഷണം പരാജയമായെങ്കിലും യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഈ പ്രശ്‌നം ഉടലെടുക്കില്ലെന്നാണ് ഡിഫന്‍സ് ശ്രോതസ്സുകളുടെ വാദം. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണങ്ങള്‍ കേട്ട് പുടിനെ പോലുള്ളവര്‍ ചിരിക്കുന്നുണ്ടാകുമെന്ന് മുന്‍ ബ്രിട്ടീഷ് സൈനിക കമ്മാന്‍ഡര്‍ കേണല്‍ റിച്ചാര്‍ഡ് കെംപ് പ്രതികരിച്ചു.