ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നീണ്ട ക്യൂവുകള്‍ പ്രത്യക്ഷപ്പെടാന്‍ ഇടയാക്കിയത് ഹാന്‍ഡ് ലഗേജില്‍ ലിക്വിഡിന് പരിധി ഏര്‍പ്പെടുത്തിയത് തിരിച്ചെത്തിച്ച ഗവണ്‍മെന്റ് നടപടി. കഴിഞ്ഞ ഒരാഴ്ചയായി യാത്രക്കാര്‍ ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ഞായറാഴ്ച രാവിലെ മുതലാണ് ഹാന്‍ഡ് ലഗേജില്‍ 100 എംഎല്ലില്‍ കൂടുതല്‍ പാനീയങ്ങള്‍ കൊണ്ടുപോകുന്നത് തടഞ്ഞ നിയമം ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യമായി തിരികെ എത്തിച്ചത്.
ഹോളിഡേ ആഘോഷിക്കാനും മറ്റുമായി യാത്ര ചെയ്യുന്നവര്‍ ഈ പരിധി പാലിക്കേണ്ടതുണ്ടെന്ന് വിമാനത്താള അധികൃതര്‍ പറഞ്ഞു. എന്നാല്‍ നയം മാറിയത് അറിയാതെ എത്തുന്ന യാത്രക്കാരാണ് സുരക്ഷാ കാലതാമസങ്ങള്‍ നേരിടുന്നത്. പ്രവേശന കവാടത്തിലേക്ക് എത്താനായി രണ്ട് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വരുന്നതാണ് സ്ഥിതി.
ബര്‍മിംഗ്ഹാം വിമാനത്താവളത്തിലെ വലിയ ക്യൂ അവസാനിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം. എയര്‍പോര്‍ട്ടില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഇതോടെ നിലവിലെ അവസ്ഥയില്‍ ഉള്ള ജോലിക്കാര്‍ അധിക ജോലിഭാരം ഏറ്റെടുത്ത് ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
നിബന്ധന പാലിക്കാത്ത ഒരൊറ്റ ബാഗ് കൈയില്‍ ഉണ്ടെങ്കില്‍ ഓരോ യാത്രക്കാര്‍ക്കും സുരക്ഷാ പരിശോധനയ്ക്കായി 20 മിനിറ്റ് അധികം വേണ്ടിവരുന്നതായി ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് സിഇഒ നിക്ക് ബാര്‍ടണ്‍ പറഞ്ഞു. ജൂണ്‍ 1 മുതല്‍ പാനീയങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത് മാറ്റുമെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ കരുതിയത്. ഇതിന്റെ ഭാഗമായി 60 മില്ല്യണ്‍ പൗണ്ട് ഉപയോഗിച്ച് വലിയ ബോട്ടിലുകള്‍ സ്‌കാന്‍ ചെയ്യാനുള്ള സ്‌കാനറുകളും സ്ഥാപിച്ചു.
എന്നാല്‍ വെള്ളിയാഴ്ച 100 എംഎല്‍ പരിധി താല്‍ക്കാലികമായി തിരികെ എത്തിച്ചതോടെയാണ് തിരിച്ചടിയായത്. വിമാനത്താവളത്തിലേക്ക് എത്തുന്നവര്‍ 100 എംഎല്‍ പരിധി പാലിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നം ഒരുപരിധി വരെ ഒതുങ്ങുമെന്നാണ് പ്രതീക്ഷ.