പ്രധാനമന്ത്രിയും, നേതാക്കളും, വരും, പോകും. പക്ഷെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, അതിലെ ഉദ്യോഗസ്ഥരുടെയും സ്ഥിതി അതല്ല. അവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ച ജോലി ഒരു നിശ്ചിത സമയത്തേക്ക് തുടര്‍ന്ന് പോകേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി ഋഷി സുനാകിന്റെയും, ചാന്‍സലര്‍ ജെറമി ഹണ്ടിന്റെയും ഭാവി തുലാസില്‍ നില്‍ക്കുമ്പോഴും പലിശ നിരക്ക് കുറച്ച് 'സഹായിക്കാന്‍' ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകില്ലെന്നാണ് പ്രതീക്ഷ.
മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഇന്നലെയാണ് പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് താഴ്ന്നത്. എന്നാല്‍ ഇതിന്റെ ചുവടുപിടിച്ച് അടിയന്തരമായി പലിശ നിരക്ക് കുറയ്ക്കാനൊന്നും കേന്ദ്ര ബാങ്ക് തയ്യാറാകില്ലെന്നാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ച ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നുണ്ടെങ്കിലും നിരക്ക് കുറയ്ക്കാന്‍ സാധ്യത വിരളമാണ്.
ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് രണ്ടാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ പലിശ നിരക്ക് കുറഞ്ഞാല്‍ അത് ഭരണപക്ഷത്തെ സംബന്ധിച്ച് സുപ്രധാനമാണ്. എന്നാല്‍ 2% പണപ്പെരുപ്പ നിരക്ക് എത്തിച്ചേരാന്‍ പ്രതീക്ഷിച്ചതിലും സമയം വേണ്ടിവന്നതാണ് തിരിച്ചടിയാകുന്നത്. സര്‍വ്വീസ് മേഖലയിലെ പണപ്പെരുപ്പം, ആഭ്യന്തര വിപണിയിലെ വില സമ്മര്‍ദം എന്നിവയും ബാങ്ക് കണക്കിലെടുക്കുന്നു.
കൂടാതെ വരും മാസങ്ങളിലെ ചെറിയ തോതിലെങ്കിലും പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. സര്‍വ്വീസ് മേഖലയില്‍ പണപ്പെരുപ്പം 3 ശതമാനത്തിലേക്ക് ഒതുങ്ങുന്നത് വരെ കാത്തിരിക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിക്കുക. അങ്ങനെ നോക്കിയാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പലിശ കുറയ്ക്കലിനുള്ള സാധ്യതയും അകലും.