ഒരു മില്ല്യണിലേറെ ജനങ്ങളുടെ കൈയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍. ലേബര്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും ബെനഫിറ്റ് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് വളര്‍ന്നതോടെയാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം പ്രഖ്യാപിച്ചത്. 5 ബില്ല്യണ്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യം.
പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്‍സ് പേയ്‌മെന്റ് ഡിസെബിലിറ്റി ബെനഫിറ്റ് നല്‍കുന്നതില്‍ നിബന്ധനകള്‍ കടുപ്പിക്കാനാണ് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറിയുടെ നീക്കം. ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഒഴികെ ബെനഫിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെയ്ക്കാനാണ് ശ്രമം.
ഇതിന്റെ ഫലമായി 2023-30 വര്‍ഷത്തോടെ 800,000 മുതല്‍ 1.2 മില്ല്യണ്‍ ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ 6300 പൗണ്ട് വരെ നഷ്ടമാകുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നു. ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന ബെനഫിറ്റുകള്‍ അപ്പാടെ പിന്‍വലിക്കുകയാണ്. ഇത് നിലവിലെ 600,000 അപേക്ഷകരെ ബാധിക്കുമെന്നാണ് കരുതുന്നത്.
മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ജോലി ചെയ്യാത്തവര്‍ ഇത് അന്വേഷിക്കാന്‍ കൂടുതല്‍ സമ്മര്‍ദം നേരിടും. യുവാക്കള്‍ക്ക് അനാരോഗ്യത്തിന്റെ പേരില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി പ്രതിമാസം 419 പൗണ്ട് കിട്ടുന്നത് നിര്‍ത്തലാക്കാനും ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. ഇത് 22 വയസ്സ് തികയുന്നത് വരെ തുടരും. ഇതുവവി 66000 പേര്‍ക്ക് നല്‍കുന്ന 330 മില്ല്യണ്‍ പൗണ്ടാണ് ലാഭിക്കുക. പിഐപി അപ്പാടെ നിര്‍ത്താനുള്ള നീക്കം ലേബര്‍ ഇടതിന്റെ വിമതനീക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ബെനഫിറ്റ് ബില്‍ കുതിച്ചുയരുമ്പോള്‍ ഈ വെട്ടിക്കുറവ് പര്യാപ്തമല്ലെന്ന് ടോറികള്‍ പ്രതികരിച്ചു.