കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ക്ലാസില്‍ മാത്രമല്ല, സ്‌കൂളിന് പുറത്തും നിയന്ത്രിച്ചെങ്കില്‍ മാത്രമാണ് ഇവരെ സുരക്ഷിതരാക്കാന്‍ കഴിയുകയെന്ന് ചില്‍ഡ്രന്‍സ് കമ്മീഷണര്‍. സ്‌കൂള്‍ ദിനങ്ങളില്‍ ഭൂരിപക്ഷം സ്‌കൂളുകളും, കോളേജുകളും മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി 19,000 സ്ഥാപനങ്ങളുടെ സര്‍വ്വെ കണ്ടെത്തി.
സ്‌കൂള്‍ ഗെയിറ്റിന് പുറത്ത് കുട്ടികളെ സുരക്ഷിതമാക്കാന്‍ ശക്തമായ നടപടി വേണമെന്ന് ഡെയിം റേച്ചല്‍ ഡി സൂസ വ്യക്തമാക്കി. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിയന്ത്രിക്കല്‍, സോഷ്യല്‍ മീഡിയ നിരോധനം എന്നിവയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
എട്ട് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ നാലിലൊന്ന് കുട്ടികളും നാല് മണിക്കൂറിലേറെ കമ്പ്യൂട്ടറും, ഫോണും, ടാബ്‌ലെറ്റും, ഗെയിം കണ്‍സോളും ഉപയോഗിക്കുന്നതായി കണ്ടെത്തി. 69 ശതമാനം കുട്ടികള്‍ രണ്ട് മണിക്കൂറിലേറെ ഇലക്ട്രോണിക് ഡിവൈസുകളിലാണ് സമയം ചെലവാക്കുന്നത്. ആറ് ശതമാനം പേര്‍ ആറ് മണിക്കൂറിലേറെ ഈ വഴി പോകുന്നുവെന്നും യൂഗോവ് സര്‍വ്വെ കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സ്‌കൂള്‍ സമയങ്ങളില്‍ ഫോണ്‍ നിയന്ത്രിക്കാനുള്ള പൂര്‍ണ്ണ അധികാരം ഗവണ്‍മെന്റ് കൈമാറുന്നത്. സ്‌കൂളുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിക്കാനുള്ള ഒരു ടോറി ഭേദഗതി കഴിഞ്ഞ മാസം ഗവണ്‍മെന്റ് തള്ളിയിരുന്നു. ഭൂരിഭാഗം സ്‌കൂളുകളും ഈ വിലക്ക് ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയതാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വിശദീകരിച്ചിരുന്നു.