മേഘാലയയില്‍ നവവരനെ കൊല്ലാന്‍ നവവധു വാടക കൊലയാളികള്‍ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട രാജാ രഘുവന്‍ഷിയുടെ മൃതദേഹം ചിറാപുഞ്ചിയിലെ മലയിടുക്കില്‍ ഉപേക്ഷിക്കാന്‍ ഭാര്യ സോനവും കൊലയാളികളെ സഹായിച്ചു. സോനത്തിന്റെ ആണ്‍സുഹൃത്ത് രാജിന് ഗൂഢാലോചനയില്‍ പ്രധാന പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് രഘുവന്‍ഷിയെ കൊല്ലാന്‍ ആദ്യം 4 ലക്ഷം രൂപയ്ക്കാണ് സോനം ക്വട്ടേഷന്‍ നല്‍കിയത്. പിന്നീട് തുക 20 ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. കൊലയാളി സംഘത്തിന് മേഘാലയയിലേക്കുള്ള യാത്രയ്ക്ക് 50,000 രൂപ മൂന്‍കൂട്ടി നല്‍കി. സോനത്തിന്റെയും രാജാ രഘുവന്‍ഷിയുടെയും യാത്രയ്ക്ക് മൂന്നുദിവസം മുമ്പ് തന്നെ കൊലയാളികള്‍ ഇന്‍ഡോറില്‍ നിന്ന് മേഘാലയയിലേക്ക് പുറപ്പെട്ടിരുന്നു.
ഭര്‍ത്താവ് രഘുവന്‍ഷിയെ കൊലപ്പെടുത്തിയ ശേഷം വിധവയായി കഴിയാനായിരുന്നു സോനത്തിന്റെ പദ്ധതി. സുഹൃത്ത് രാജുമായുള്ള വിവാഹത്തിന് കുടുംബം പിന്നീട് സമ്മതിക്കുമെന്നും സോനം കരുതി. നവവരനെ പിന്നിലൂടെ വന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തുമ്പോഴും മലയിടുക്കില്‍ ഉപേക്ഷിക്കുമ്പോഴും സോനവും കൊലയാളികള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. രാജാ രഘുവന്‍ഷിയുടെ കൊലപാതകത്തിന് ശേഷം സോനം ഇന്‍ഡോറില്‍ എത്തിയിരുന്നെന്നും പിന്നീടാണ് യുപിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു.ഇന്‍ഡോറില്‍ എത്തിയ സോനം ഹോട്ടല്‍ മുറിയില്‍ ഒളിച്ച് താമസിച്ച് കാമുകന്‍ രാജ് കുശ്വാഹയെ കണ്ടു.
ബീഹാറില്‍ നിന്ന് ഇന്നലെ മേഘാലയയില്‍ എത്തിച്ച സോനത്തെയും വാടക കൊലയാളികളെയും കൃത്യം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുക്കും.അതിനിടെ സോനത്തിന്റെ സഹോദരന്‍ കൊല്ലപ്പെട്ട രാജാ രഘുവന്‍ഷിയുടെ വീട്ടില്‍ എത്തി കുടുംബത്തോട് മാപ്പ് പറഞ്ഞു. മെയ് 11 ന് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിനായി മെയ് 20 നായിരുന്നു മേഘാലയയില്‍ എത്തിയത്. അടുത്ത ദിവസം മെയ് 22 ന്, ദമ്പതികള്‍ സൊഹ്റയിലേക്ക് (ചിറാപുഞ്ചി) പോകാന്‍ ഒരു സ്‌കൂട്ടര്‍ വാടകയ്ക്കെടുത്തു. ഉച്ചകഴിഞ്ഞ് ഇരുവരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ കുടുംബത്തിന് ആശങ്കയുണ്ടാക്കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട തിരച്ചിലിനുശേഷം ജൂണ്‍ 2-ന് ചിറാപുഞ്ചിക്ക് സമീപമുള്ള ഒരു വനപ്രദേശത്തെ മലയിടുക്കിലാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവര്‍ ഉത്തര്‍പ്രദേശ് പൊലീസില്‍ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടെന്നുള്ള ടൂറിസ്റ്റ് ഗൈഡിന്റെ മൊഴിയായിരുന്നു കേസില്‍ വഴിത്തിരിവായത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആകാശ് രജ്പുത്, വിക്കി, ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.