
















കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. റോയ്യുടെതായി കണ്ടെത്തിയ ഡയറികുറിപ്പുകളെ ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും താന്‍ ഒരു എക്സ്ട്രീം സ്റ്റെപ് എടുക്കുകയാണെന്നും റോയ് ഡയറിക്കുറിപ്പില്‍ കുറിച്ചിരുന്നു. ആത്മഹത്യാകുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതില്‍ ഉള്ളതെന്നായിരുന്നു വിവരം. വൈകാരികമായ കുറിപ്പില്‍, വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വിവരങ്ങളും പരാമര്‍ശിച്ചിരുന്നു.
അതേസമയം റോയ് സ്വയം വെടിയുതിര്‍ത്ത ഓഫീസിലെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയ്യുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയ്യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് ഇവരോട് വിവരങ്ങള്‍ തേടി.
ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തില്‍ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണം എന്നാല്‍ ഇത് ഉദ്യേഗസ്ഥര്‍ തള്ളിയിരുന്നു.
സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചിരുന്നു.