
















ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സറിന്റെ അറസ്റ്റ്. സ്വന്തം ഇഷ്ടത്തിന് എന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യം കാണിച്ച് നടന്നിരുന്ന മുന്‍ രാജകുമാരന്റെ അനിവാര്യമായ പതനമായാണ് ലോകം ഇതിനെ നോക്കിക്കാണുന്നത്. 11 മണിക്കൂര്‍ നീണ്ട കസ്റ്റഡിയ്ക്ക് ഒടുവില്‍ പുറംലോകത്തേക്ക് ഇയാള്‍ തിരിച്ചെത്തുമ്പോള്‍ മുന്‍പത്തെ കൂസലില്ലായ്മയല്ല, മറിച്ച് താനും അകത്താകും എന്ന തിരിച്ചറിവാണ് മുഖത്ത് പ്രകടമായത്.
സാന്‍ഡിഗ്രാം എസ്റ്റേറ്റിന്റെ വാതിലില്‍ മുട്ടി പോലീസ് ഓഫീസര്‍മാര്‍ കസ്റ്റഡിയിലെടുത്ത ആന്‍ഡ്രൂവിനെ 11 മണിക്കൂറിന് ശേഷം വിട്ടയച്ചിട്ടുണ്ട്. പൊതു ഓഫീസില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന സംശയത്തിലാണ് അറസ്റ്റ്. അന്വേഷണവിധേയമായി പുറത്തുവിട്ട ആന്‍ഡ്രൂ പരിപൂര്‍ണ്ണമായി പകച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
400 വര്‍ഷത്തെ രാജകീയ ചരിത്രത്തില്‍ രാജാവിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സംഭവം കൂടിയാണ് ഈ അറസ്റ്റ്. 'നിയമം അതിന്റെ വഴിക്ക് പോകട്ടെ' എന്നാണ് സഹോദരന്റെ അറസ്റ്റില്‍ രാജാവ് സ്വീകരിക്കുന്ന നിലപാട്. ആന്‍ഡ്രൂവിനെതിരെ തെളിവുകളുടെ പെരുമഴ പുറത്തുവരുമ്പോഴും മിണ്ടാതിരുന്ന ചാള്‍സ് അറസ്റ്റ് നടന്നതോടെ പ്രസ്താവനയുമായി രംഗത്തെത്തി. 
66-ാം ജന്മദിനത്തില്‍ തന്നെ പോലീസ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്ത വാര്‍ത്തയില്‍ ആശങ്കയുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പോലീസ് അന്വേഷണത്തോടെ പരിപൂര്‍ണ്ണമായി സഹകരിക്കുമെന്ന് രാജാവ് പറഞ്ഞു. രാജ്യത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര കുറ്റത്തിലാണ് അന്വേഷണം. ഇതുവരെ ചാര്‍ജ്ജുകള്‍ ചുമത്തിയിട്ടില്ല.
ദിവസങ്ങളായി പോലീസ് നടപടിക്കായി ജനരോഷം ഉയരുന്നതിനിടെയാണ് കൂടിയാലോചനകള്‍ക്കൊടുവില്‍ തെയിംസ് വാലി പോലീസ് സാന്‍ഡിഗ്രാമിലേക്ക് എത്തിയത്. ആന്‍ഡ്രൂവിനെ ഇവിടെ നിന്നും കൊണ്ടുപോയതിന് പിന്നാലെ ഇയാളുടെ രണ്ട് താമസസ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തി. രാജാവിനെയോ, കൊട്ടാരത്തെയോ നീക്കങ്ങള്‍ സംബന്ധിച്ച് മുന്‍കൂര്‍ അറിയിച്ചില്ലെന്നാണ് സൂചന.