
















യുഎസും, ഇറാനും തമ്മില്‍ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിന് താല്‍ക്കാലിക ശമനം. ഇറാന്‍ ഭൂമുഖത്ത് ഇല്ലാത്ത വിധത്തില്‍ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയ ശേഷമാണ് താല്‍ക്കാലികമായി അക്രമം അവസാനിപ്പിച്ചത്.
ബഹ്‌റിനും, കുവൈത്തിനും നേര്‍ക്കാണ് ഇറാന്‍ ഡ്രോണും, മിസൈലുകളും തൊടുത്തത്. യുഎസ് ബന്ധമുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ അക്രമിക്കപ്പെട്ടതോടെയാണ് സതേണ്‍ ഇറാനില്‍ യുഎസ് അക്രമം നടത്തിയത്. ചര്‍ച്ചകള്‍ ഉപേക്ഷിച്ച് ജോലി തീര്‍ക്കാന്‍ യുഎസ് സൈന്യത്തെ ഏല്‍പ്പിക്കുന്ന നിമിഷം വന്നേക്കുമെന്ന് ട്രംപ് ആ ഘട്ടത്തില്‍ പറയുകയും ചെയ്തു.
ഇതിനിടെ ഖത്തറിലും അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിന് ശേഷം അക്രമം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചു. ഈ ഘട്ടത്തില്‍ കപ്പലുകള്‍ക്ക് സ്വതന്ത്രമായി നീങ്ങാമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇറാനെ നേരിട്ട് ഉള്‍പ്പെടുത്താതെ ഹോര്‍മുസ് തുറക്കാനുള്ള ശ്രമങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ 20 ശതമാനത്തോളം എണ്ണ, ഗ്യാസ് സപ്ലൈ നടത്തുന്നത് ഇതുവഴിയാണ്. അന്താരാഷ്ട്ര പാതയായി കരുതിയിരുന്ന ഹോര്‍മുസില്‍ ഫീസ് ഈടാക്കുകയാണ് ഇറാന്റെ പരമോന്നത ലക്ഷ്യം.
ഒമാന്‍ തീരത്തെ സതേണ്‍ ലെയിന്‍ ഉപയോഗിക്കാന്‍ വഴിയൊരുക്കുകയാണ് യുഎസ് ഉദ്ദേശിക്കുന്നത്. ഇതാണ് ഇറാനെ ചൊടിപ്പിക്കുന്നതും. നിലവിലെ സംവിധാനത്തിന് ബദല്‍ കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അഗാര്‍ച്ചിയുടെ പ്രതികരണം.