
















യുകെയിലേക്ക് ഉയര്‍ന്ന പണപ്പെരുപ്പം വന്നുഭവിക്കാന്‍ ഏക സാധ്യതയായി മിഡില്‍ ഈസ്റ്റ് സംഘര്‍ഷം. ഇറാനെതിരെ ട്രംപ് ആരംഭിച്ച യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കാന്‍ തുടങ്ങിയതോടെ ഉയര്‍ന്ന എണ്ണവിലയും തുടരുമെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.
യുദ്ധമാണ് ബ്രിട്ടനിലെ സാഹചര്യങ്ങള്‍ മോശമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതെന്ന് യുകെ കേന്ദ്ര ബാങ്ക് അധികൃതര്‍ കരുതുന്നു. പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തുടരട്ടെയെന്നാണ് മോണിറ്ററി പോളിസി കമ്മിറ്റി ഒടുവില്‍ തീരുമാനം എടുത്തിരിക്കുന്നത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ തീര്‍ത്തും ഇല്ലാതായെങ്കിലും യുദ്ധം ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.
വില വര്‍ദ്ധിപ്പിക്കാന്‍ അവസരം നോക്കിനില്‍ക്കുന്ന കമ്പനികള്‍ യുദ്ധത്തെ മറയാക്കിയാല്‍ ഇത് ജോലിക്കാരെ സാരമായി ബാധിക്കും. ഇതോടെ ശമ്പളവര്‍ദ്ധനയ്ക്കുള്ള സമ്മര്‍ദവും തുടങ്ങും. സ്വകാര്യ മേഖലയിലെ ശമ്പളവര്‍ദ്ധന 2.8 ശതമാനം മാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും, വേക്കന്‍സികള്‍ കുത്തനെ താഴുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
കുറഞ്ഞ പലിശ നിരക്ക് സംജാതമാകാനുള്ള സാധ്യതകള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏതാനും ആഴ്ചകളായി ലെന്‍ഡര്‍മാര്‍ ഫിക്‌സഡ് റേറ്റ് ഡീലുകളുടെ നിരക്ക് ഉയര്‍ത്തുകയാണ്. ബേസ് റേറ്റ് മാറ്റമില്ലാതെ തുടരുമ്പോഴും ഭാവിയില്‍ പണപ്പെരുപ്പ സമ്മര്‍ദം തിരിച്ചടിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കം.