ശൈത്യകാലം എന്‍എച്ച്എസിന് ആശങ്കകളുടെ കാലമാണ്. ഇക്കുറിയും അതിന് വ്യത്യാസമില്ലെന്ന് തെളിയിച്ച് കൊണ്ട് ഫ് ളൂ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 26 പേരുടെ ജീവനാണ് ബ്രിട്ടനില്‍ ഫ് ളൂ കവര്‍ന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ഫ് ളൂ സാരമായി ബാധിച്ച് തുടങ്ങിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നത്. യുകെയില്‍ ഓരോ ആഴ്ചയിലെയും സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്ക് അനുസരിച്ച് ഇതുവരെ മരണം 68 ആയി.
കഴിഞ്ഞ ആഴ്ചയിലും കൂടുതല്‍ കേസുകളാണ് ഈ ആഴ്ച രജിസ്റ്റര്‍ ചെയ്തത്. 40 ശതമാനമാണ് വര്‍ദ്ധനവ്. വെയില്‍സാണ് ഏറ്റവും കഠിനമായ തിരിച്ചടി നേരിടുന്നത്. ഈ ശൈത്യകാലത്തെ ഇന്‍ഫ് ളുവെന്‍സ കേസുകള്‍ പണി തുടങ്ങിയെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ജനുവരിയിലെ ആദ്യ രണ്ട് ആഴ്ച കൊണ്ട് തന്നെ രോഗാവസ്ഥ ഇരട്ടിയായി.
ഒരു ലക്ഷം പേരില്‍ 21 പേര്‍ വീതമാണ് ഫ് ളൂവിന്റെ ലക്ഷണങ്ങളുമായി ജിപിമാര്‍ക്ക് മുന്നില്‍ ചികിത്സ തേടിയെത്തുന്നതെന്ന് പിഎച്ച്ഇ കണക്കുകള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ തോത് കുറവാണെന്നതാണ് ആശ്വാസം. ഹോസ്പിറ്റല്‍ അഡ്മിഷന്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ രോഗികളെ ചികിത്സിക്കേണ്ടി വരുന്നത് സമ്മര്‍ദം ഉണ്ടാക്കുന്നതായി പിഎച്ച്ഇ സമ്മതിക്കുന്നു. ഒരാഴ്ചയ്ക്കിടെ 26 പേരാണ് ഫ് ളൂ മൂലം മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ചയില്‍ 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വെയില്‍സിലാണ് കൂടുതല്‍ പേരെ രോഗം പിടികൂടുന്നത്.
ഇതുവരെ യഥാര്‍ത്ഥ ശക്തിയില്‍ ഫ് ളൂ തിരിച്ചടി ആരംഭിച്ചിട്ടില്ലെന്ന് പിഎച്ച്ഇ പറയുന്നു. ക്രിസ്മസ് കാലത്തെ ചെറിയ ആശ്വാസത്തിന് ശേഷം തുടങ്ങിയ ഇടത്ത് തന്നെ വന്ന് നില്‍ക്കുകയാണെന്ന് ബെഡ് ഒക്യുപന്‍സി 95 ആയതിനെക്കുറിച്ച് ആര്‍സിഎന്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡോണാ കിന്നെയര്‍ പറഞ്ഞു വെള്ളത്തില്‍ മുങ്ങി മരിക്കാതെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ് ആശുപത്രികള്‍, അവര്‍ ചൂണ്ടിക്കാണിച്ചു. ജീവനക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുന്നതാണ് പ്രത്യാഘാതം തല്‍ക്കാലം കുറച്ച് നിര്‍ത്തുന്നത്.