അയോദ്ധ്യയിലെ ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്ക കേസിലെ വിധി രാജ്യം അംഗീകരിച്ചെന്ന് പ്രധാനമന്ത്രി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണിത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതിയിരിക്കുകയാണ്. ഇന്ത്യന്‍ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിപ്പിക്കുന്ന വിധിയാണെന്നും ഇതെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍വെച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.
'ഇന്ന് നവംബര്‍ ഒമ്പതാണ്. ഇന്നത്തെ ദിവസമാണ് ബെര്‍ലിന്‍ മതില്‍ തകര്‍ന്നുവീണതും രണ്ടു വ്യത്യസ്ത ആശയങ്ങളുള്ളവര്‍ ഒന്നിച്ചതും. ഇന്നുതന്നെയാണ് കര്‍ത്താര്‍പുര്‍ ഇടനാഴി തുറക്കപ്പെട്ടതും. ഞാന്‍ ഇന്നു മുഴുവന്‍ പഞ്ചാബിലായിരുന്നു. അവിടെനിന്ന് ദല്‍ഹിയില്‍ തിരിച്ചുവന്ന ശേഷം നിങ്ങളോടു സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
രാജ്യം മുഴുവന്‍ അയോധ്യാക്കേസില്‍ ദിവസവും വാദം കേള്‍ക്കണമെന്ന് ആഗ്രഹിച്ചു. അതു നടന്നു. ഇന്നു വിധിയും വന്നിരിക്കുന്നു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന ഒരു ഒരു കേസാണ് ഒടുവില്‍ തീര്‍ന്നിരിക്കുന്നത്. രാജ്യമൊട്ടാകെ ആ വിധി അംഗീകരിച്ചുകഴിഞ്ഞു. എത്ര ശക്തമാണു നമ്മുടെ ജനാധിപത്യമെന്ന് ഇന്നു ലോകം തിരിച്ചറിഞ്ഞു.
അയോധ്യാവിധി അംഗീകരിച്ചത് നമ്മുടെ സഹിഷ്ണുതയെന്തെന്നു കാണിക്കുന്നതാണ്. ഇന്ത്യയുടെ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും ഉദാഹരണമാണ് ഇന്നത്തെ ദിവസം. നമ്മള്‍ ഐക്യത്തിലും വൈവിധ്യത്തിലും വിശ്വസിക്കുന്നു. ഈ മന്ത്രമാണ് ഇന്നു വിരിയുന്നത്. ഇന്ത്യക്കാര്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു.വിധിക്കുശേഷം ഓരോ വിഭാഗവും, ഓരോ സമുദായവും, രാജ്യത്തെ ഓരോരുത്തരും അതു തുറന്ന ഹൃദയത്തോടെ സ്വീകരിച്ചിരിക്കുന്നു. വിധിയെ സമൂഹത്തിലെ ഓരോ മേഖലയും ഓരോ മതവും സ്വാഗതം ചെയ്തത് ഇന്ത്യയുടെ പ്രാചീന സംസ്‌കാരത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും തെളിവാണ്.
ഇന്ത്യയാണു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം. അത് ഇപ്പോഴും ജീവനോടെയുണ്ടെന്നും ശക്തമാണെന്നും ഇന്നു നമ്മള്‍ കാണിച്ചുകൊടുത്തു. സുപ്രീംകോടതി വിധി രാജ്യത്തിനു പുതിയൊരു പ്രഭാതമാണു നല്‍കിയത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണിത്.നവ ഇന്ത്യയില്‍ ഭയത്തിനോ വെറുപ്പിനോ സ്ഥാനമില്ല. രാഷ്ട്രനിര്‍മാണത്തിനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തിനൊട്ടാകെ ഇതു സന്തോഷത്തിനുള്ള ദിവസമാണ്. അഭിപ്രായവ്യത്യാസങ്ങളും നിഷേധാത്മകതയും കത്തിച്ചുകളയാനുള്ള ദിവസമെന്നും പ്രധാനമന്ത്രി പറഞ്ഞു.