
















ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്തു. അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ താമസിക്കുന്ന 36-കാരിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ താന്‍ വലിയ രീതിയിലുള്ള അപമാനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു.
2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമായി അടുത്ത് ഇടപഴകി. ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 9-നാണ് ദൃശ്യങ്ങള്‍ പുറത്തായ വിവരം യുവതി അറിയുന്നത്. മാര്‍ക്കറ്റില്‍ പോയ സമയത്ത് ചിലര്‍ തന്നെ നോക്കി പരിഹസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയെ ഒരു അയല്‍വാസിയാണ് ദൃശ്യങ്ങള്‍ വൈറലായ വിവരം അറിയിച്ചത്.
സൊസൈറ്റിയിലെ സിസിടിവി കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ കുടുംബാംഗമാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബാക്കപ്പ് സെര്‍വറില്‍ നിന്ന് ദൃശ്യങ്ങള്‍ കൈക്കലാക്കി സൊസൈറ്റിയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും ഇവര്‍ അയച്ചു നല്‍കുകയായിരുന്നു. വ്യക്തിപരമായ വിരോധമാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സാക്കിനാക്ക പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ആരെല്ലാം കാണണമെന്നും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൃത്യമായ നിയമങ്ങളുണ്ടായിരിക്കെ അത് ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.