മാരകമായ കൊറോണാവൈറസ് പകര്‍ച്ചവ്യാധി ചൈനയില്‍ പടര്‍ന്നുപിടിക്കുന്നതിനിടെ അവിടെ കുടുങ്ങിയ ഇരുനൂറിലേറെ ബ്രിട്ടീഷുകാരെ അടിയന്തരമായി രക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് മന്ത്രിമാര്‍. വൈറസ് യുകെയില്‍ എത്തുന്നത് തടയാന്‍ ബ്രിട്ടീഷ് പൗരന്‍മാരെ വുഹാനില്‍ ഉപേക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രവാസികളെ കൈവിടുന്നത് മരണശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.
എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികളെക്കുറിച്ച് പരിശോധിക്കാന്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമംയ ചൈനീസ് ഗവണ്‍മെന്റ് അനുമതി ലഭിച്ചാല്‍ മാത്രമാണ് ഈ നീക്കത്തില്‍ മുന്നോട്ട് പോകാന്‍ കഴിയൂ എന്നതാണ് വസ്തുത. സ്ഥിതി ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് സമ്മതിച്ചതോടെയാണ് വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷ് പ്രവാസികളെ രക്ഷിക്കണമെന്ന ആവശ്യം ശക്തിയാര്‍ജ്ജിച്ചത്. 56 മരണങ്ങളും, 1957 പേര്‍ക്ക് രോഗസ്ഥിരീകരണവും ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ സ്ഥിതി കൈവിട്ട് പോകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ അവിടെ നിന്നുള്ള ആളുകളുടെ വെളിപ്പെടുത്തല്‍. 90,000 പേര്‍ക്കെങ്കിലും വൈറസ് ബാധ ഏറ്റിട്ടുള്ളതായി ഒരു നഴ്‌സ് അവകാശപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
18 ചൈനീസ് നഗരങ്ങളിലെ 56 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ അടച്ചുപൂട്ടി കഴിയുന്നത്. ഇതോടെയാണ് തങ്ങളെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് ചൈനയിലുള്ള ബ്രിട്ടീഷുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. യുഎസ്, ഫ്രഞ്ച് സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തുടങ്ങിയതോടെയാണ് മടിച്ച് നിന്ന ബ്രിട്ടീഷ് സര്‍ക്കാരും ഈ വഴിക്ക് നീങ്ങിയത്. അമേരിക്കയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പൗരന്‍മാരെ രക്ഷിക്കാന്‍ യാത്ര പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൊറോണാവൈറസ് ദിവസങ്ങള്‍ക്കുള്ളില്‍ യുകെയില്‍ എത്തിച്ചേരുമെന്നാണ് മുന്നറിയിപ്പ്. ഇതിന് മുന്‍പ് തന്നെ വാക്‌സിന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് യുകെ. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് ഈ ആവശ്യം ഉന്നയിച്ചത്.
24 മണിക്കൂറിനകം വൈറസ് തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയിട്ടുണ്ട്. 30 പേരെ പരിശോധിച്ചെങ്കിലും ആരും പോസിറ്റീവല്ല. വുഹാനില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ എത്തിയ 2000 പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യ അധികൃതര്‍ ഊര്‍ജ്ജിതമാക്കി.