CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 46 Seconds Ago
Breaking Now

ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ എന്നുതീരുമെന്ന് അറിയില്ല; സത്യം തുറന്നടിച്ച് ചീഫ് സയന്റിഫിക് അഡൈ്വസര്‍; ദിവസേന ആശുപത്രിയില്‍ എത്തുന്നത് 9000 കൊറോണാ രോഗികള്‍; കേസുകളും, മരണവും പിടിച്ചുനിര്‍ത്താതെ തിരിച്ചുപോക്ക് അസാധ്യം; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നന്ദി

അടുത്ത മൂന്ന് ആഴ്ചകളില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുമെന്ന് സര്‍ പാട്രിക് മുന്നറിയിപ്പ് നല്‍കി

യുകെയില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ എന്ന് അവസാനിപ്പിക്കുമെന്ന് സര്‍ക്കാരിന് ജനങ്ങളോട് വ്യക്തമാക്കാന്‍ കഴിയില്ലെന്ന് രാജ്യത്തിന്റെ ചീഫ് സയന്റിഫിക് അഡൈ്വസര്‍. കാരണം സര്‍ക്കാരിന് പോലും അത് എന്നായിരിക്കുമെന്ന് വ്യക്തമായി അറിവില്ലെന്നും ഡൗണിംഗ് സ്ട്രീറ്റിലെ വൈറസ് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സര്‍ പാട്രിക് വാല്ലന്‍സ് വ്യക്തമാക്കി. കൊറോണാവൈറസ് കേസുകളും, മരണങ്ങളും പിടിച്ചുനിര്‍ത്തുകയാണ് പ്രാഥമിക ആവശ്യമെന്നതിനാല്‍ അടുത്ത നടപടികള്‍ സംബന്ധിച്ച് സമയക്രമങ്ങള്‍ തീരുമാനിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പകര്‍ച്ചവ്യാധിയുടെ വേഗത കുറച്ച് കൊവിഡ്-19 കേസുകള്‍ക്ക് മുന്നില്‍ എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കുകയാണ് ആദ്യപടിയെന്ന് സര്‍ പാട്രിക് വ്യക്തമാക്കി. ഈ ഘട്ടം കടന്നതിന് ശേഷം മാത്രമാണ് നടപടിക്രമങ്ങള്‍ എങ്ങിനെ കുറയ്ക്കാമെന്ന് ചിന്തിക്കാന്‍ സാധിക്കുക, ഇതാണ് ശരിയായ രീതി, അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് ആഴ്ചകളില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുമെന്ന് സര്‍ പാട്രിക് മുന്നറിയിപ്പ് നല്‍കി. ഇതിന് ശേഷമാകും വേഗത കുറയുക. 

അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം ഉയരുന്നത് നിയന്ത്രണവിധേയമാണെന്നത് ആശ്വാസമാകുന്നുണ്ട്. ശക്തമായ സാമൂഹിക നിയന്ത്രണങ്ങള്‍ ഫലപ്രദമായ ഫലങ്ങള്‍ നല്‍കിത്തുടങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും മരണസംഖ്യ താഴ്ന്നതോടെ പകര്‍ച്ചവ്യാധി സാവധാനം നിയന്ത്രണവിധേയമാകുന്നുവെന്ന ആശ്വാസത്തിലാണ് അധികൃതര്‍. 

'നടപടികള്‍ വ്യത്യാസം വരുത്തുന്നുണ്ട്. രോഗം പടരുന്നത് ഒഴിവാക്കാന്‍ സമ്പര്‍ക്കം കുറയ്ക്കുന്നത് സുപ്രധാനമാണ്, അത് കുറയ്ക്കാന്‍ നമ്മള്‍ മികച്ച നടപടി സ്വീകരിക്കുന്നുണ്ട്. മാര്‍ച്ച് മധ്യം മുതല്‍ ഇതുവരെയുള്ള ദിവസങ്ങളില്‍ കേസുകള്‍ കൂടിയിട്ടുണ്ട്. സാമൂഹിക അകലം, വീടുകളില്‍ തുടരല്‍ എന്നിവ പകരുന്നത് കുറയ്ക്കുന്നതിനൊപ്പം കേസുകള്‍ കുറയ്ക്കുമെന്നുമാണ് കരുതുന്നത്. ദിവസേന ആയിരത്തോളം അഡ്മിഷന്‍. ഇത് കുതിക്കുന്നില്ല എന്നത് സുപ്രധാനമാണ്. നേരത്തെയുള്ള അവസ്ഥയേക്കാള്‍ സ്ഥിരതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്', സര്‍ പാട്രിക് വ്യക്തമാക്കി. 

എന്‍എച്ച്എസില്‍ കഠിനാധ്വാനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നന്ദി. ഉപദേശം കേട്ട് വീടുകളില്‍ തുടരുന്നതാണ് ഗുരുതരമായി രോഗം ബാധിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.