കൊറോണാവൈറസ് അലേര്‍ട്ട് ലെവല്‍ നാലില്‍ നിന്നും മൂന്നിലേക്ക് ചുരുക്കണമെന്ന ബോറിസ് ജോണ്‍സന്റെ മോഹത്തിന് തടയിട്ടത് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയെന്ന് റിപ്പോര്‍ട്ട്. അഞ്ച് ഘട്ട അലേര്‍ട്ട് ലെവല്‍ ചുരുക്കിയ ശേഷം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. ജാഗ്രതാ ലെവല്‍ കുറയ്ക്കാതെ തന്നെ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. നിബന്ധനകളില്‍ ഇളവ് വരുത്തുമ്പോഴും ജാഗ്രതാ ലെവല്‍ നാലില്‍ നിന്ന് കുറയ്ക്കാന്‍ കഴിയില്ലെന്ന് പ്രൊഫസര്‍ വിറ്റി ശാഠ്യം പിടിച്ചു.
ഇതോടെ ശാസ്ത്രീയമായ വിവരങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കിയതെന്ന ആശങ്ക ശക്തമാകുകയാണ്. മെയ് 11ന് ബോറിസ് ജോണ്‍സണ്‍ ഇളവുകള്‍ സംബന്ധിച്ച് നടത്തിയ പദ്ധതി പ്രഖ്യാപനത്തില്‍ പോലും ജാഗ്രതാ ലെവല്‍ കുറച്ചാല്‍ മാത്രമാണ് ഇളവ് നടപ്പാക്കുകയെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ ജാഗ്രത കുറയ്ക്കാന്‍ വിസമ്മതിച്ചതോടെ 'ലെവല്‍ 3-ലേക്ക് നീങ്ങുകയാണെന്ന' മുഖവുരയോടെയാണ് ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. പ്രൈമറി സ്‌കൂളുകള്‍ റിസപ്ഷന്‍, ഇയര്‍ 1, ഇയര്‍ 6 വിഭാഗങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. ഔട്ട്‌ഡോര്‍ മാര്‍ക്കറ്റും, കാര്‍ ഷോറൂമുകളും പ്രവര്‍ത്തനം ആരംഭിച്ചു. ഹോഴ്‌സ് റേസിംഗ് ആദ്യത്തെ കായിക ഇനമായി പുനരാരംഭിച്ചു, കാണികള്‍ ഇല്ലാതെയാണ് മത്സരങ്ങള്‍.
വീടിന് പുറത്ത് ആറ് പേര്‍ അടങ്ങുന്ന സംഘമായി ഒത്തുകൂടാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രൊഫ. ക്രിസ് വിറ്റിയും, ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററും ചേര്‍ന്നാണ് കൊവിഡ്-19 അലേര്‍ട്ട് ലെവല്‍ പരിശോധിക്കുന്നത്. ഇവരെ മറികടന്നാണ് സര്‍ക്കാര്‍ ലെവല്‍ കുറയ്ക്കാതെ ഇളവുകള്‍ പ്രഖ്യാപിച്ചതെന്നാണ് ആരോപണം. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആരോപണങ്ങളെ സര്‍ക്കാര്‍ തള്ളുകയാണ്. സാമൂഹിക അകലം കൃത്യമായി പാലിക്കാന്‍ തയ്യാറായാല്‍ ആര്‍-റേറ്റ് നിയന്ത്രണത്തില്‍ നില്‍ക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വാദം.
111 പേര്‍ കൂടി കൊറോണാവൈറസ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നതിന് പിന്നാലെ ആകെ മരണസംഖ്യ 39,045 ആയെന്ന കണക്ക് സംശയങ്ങള്‍ക്ക് ഇടയാക്കി. 556 പേരുടെ വര്‍ദ്ധനയാണ് ഇതില്‍ വന്നത്. കണക്കിലെ ഈ പിശകിന് പിന്നിലെ കാരണം അധികൃതര്‍ ഇനിയും വിശദീകരിച്ചിട്ടില്ല. ഇതിനിടെ ഇംഗ്ലണ്ടിലെ പകുതി എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലും കഴിഞ്ഞ 48 മണിക്കൂറിനിടെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.